Tuesday, April 12, 2016

ഹിമാലയം ഒരു സ്വപ്നം പോലെ

          മനസ്സില്‍ ഒരു മഞ്ഞുതുളളി ചേര്‍ത്തു വച്ചിട്ട് കുറച്ചു കാലങ്ങളായി. ആ മഞ്ഞുതുളളി ഹിമവാനില്‍ നിന്നും ചിതറിത്തെറിച്ചതാണെന്നറിയാന്‍ കുറേ സമയമെടുത്തു. ആ മഞ്ഞുതുളളി മനസ്സിലാകെ പടര്‍ന്നു വന്നപ്പോഴാണ്        അതിന്റെ മൂലസ്ഥാനം തേടിയുളള യാത്രയുടെ വാതായനങ്ങള്‍ എനിക്കു മുന്‍പില്‍ തുറന്നു വന്നത്.  2015 മെയ് മാസത്തെ വിവേകാനന്ദ  ട്രാവല്‍സിന്റെ ചതുര്‍ധാമ  യാത്രയ്ക്ക്  എന്റെ പേര്‍ കൊടുത്തു സമയവും വിധിയും നേര്‍ രേഖയില്‍ അനുകൂലമായപ്പോള്‍ 20 ദിവസത്തെ ഹിമാലയന്‍ യാത്ര യാഥാര്‍ത്ഥ്യമായി. ജീവിതത്തിലെ മറക്കാനാവാത്ത ആ യാത്രയിലെ അനുഭവങ്ങളിലൂടെ …………... 
[ഹിമാലയത്തിലെ ചതുര്‍ധാമങ്ങളിലൂടെയുള്ള യാത്രയ്ക്ക് പൊതുവെ ചാര്‍ധാം യാത്ര എന്നാണ് പറയുന്നത്.  കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ആ ധാമങ്ങള്‍. അക്ഷയ ത്രിതീയ നാളിലാണ് കേദാര്‍നാഥ് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.  ആറുമാസക്കാലം മാത്രമേ ഈ നാലു ധാമങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ.]

2015 മെയ് മാസം 15, ഉച്ചയ്ക്ക് 1.15 ന്  എറണാകുളത്തു നിന്നും മംഗള എക്‌സ്പ്രസ്സില്‍ ആണ് യാത്ര തുടങ്ങുന്നത്. സ്റ്റേഷനില്‍ നിന്നും ചാര്‍ധാം യാത്രക്കാരനായ ത്യപ്പുണിത്തുറക്കാരനായ ശശിധരന്‍ എന്നയാള്‍ ഉണ്ടായിരുന്നു. കൃത്യം 1.15 -ന് വണ്ടി പുറപ്പെട്ടു. തൃശൂരില്‍ നിന്നും വിശ്വനാഥന്‍ ചേട്ടനും കണ്ണൂരില്‍ നിന്നും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജിഷ്ണുവും കയറി.  ശരിക്കും 21/2  ദിവസത്തെ  ട്രെയിന്‍ യാത്ര  ചീട്ടുകളിച്ചു തീര്‍ത്തു എന്നു പറയുന്നതാവും ഉചിതം.  മൂന്നാം ദിവസം വൈകീട്ട്  4.00 മണിക്ക് ഡല്‍ഹിയില്‍ എത്തി.  ട്രെയിന്‍ ലേറ്റ് ആയിരുന്നു.  റെയില്‍വേ സ്റ്റേഷനില്‍ വിവേകാനന്ദ ട്രാവല്‍സിലെ രവിച്ചേട്ടന്‍, വിനോദ് എന്നിവര്‍ ഉണ്ടായിരുന്നു.  ശശിയേട്ടനും വിശ്വനാഥന്‍ ചേട്ടനും രണ്ടു ധാമങ്ങള്‍ മാത്രം സന്ദര്‍ശിക്കുന്നവരുടെ ലിസ്റ്റില്‍ ആയിരുന്നതിനാല്‍ അവര്‍ ഡല്‍ഹിയില്‍ നിന്നും വേറെ വാഹനത്തില്‍ ആയിരുന്നു യാത്ര തുടങ്ങിയത്.  ഞങ്ങളുടെ വണ്ടി കുറച്ചു വൈകി മാത്രമാണ് പുറപ്പെട്ടത്.  വണ്ടിയുടെ ഡിക്കിയിലും ക്യാബിനിലും നിറയെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടുക്കി വച്ചിരുന്നു.  ഉടനെ തന്നെ ബസ്സ് ഹരിദ്വാറിലേക്ക് പുറപ്പെട്ടു.  പോകുന്ന വഴിയില്‍ ഒരു പഞ്ചാബി ധാബയില്‍ വണ്ടി നിറുത്തി ചോറും ചപ്പാത്തിയും പച്ചക്കറി കറിയും കൂട്ടി കഴിച്ചു.  ട്രെയിനില്‍ നിന്നും 3 ദിവസത്തെ ഭക്ഷണം മനസ്സു മടുപ്പിച്ചിരുന്നു.  അവിടെ നിന്നും പുറപ്പെട്ട് കുറച്ചു ചെന്നപ്പോള്‍ തന്നെ വഴി ബ്‌ളോക്ക് ആയി.  കാരണം ഒരു ആക്‌സിഡന്റ്.  രാത്രി 2 മണിക്കാണ് ഹരിദ്വാറില്‍ റൂമില്‍ എത്തിയത്.  യാത്രയിലുടനീളം എന്റെ റൂം മേറ്റ് ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി ആയിരുന്നു.
വെളുപ്പിന് 5 മണിക്ക് തന്നെ കട്ടന്‍കാപ്പി തന്ന് രവിയേട്ടന്‍ എഴിന്നേല്‍പ്പിച്ചു.  

Haridwar

7 മണിക്ക് പ്രാതല്‍ കഴിഞ്ഞ്  ബസ്സില്‍ കയറി.  ഹരിദ്വാറിലെ മാനസാദേവി         ക്ഷേത്രത്തിലേക്കാണ് യാത്ര.  അന്ന് വൈശാഖമാസത്തിലെ  അവസാന ദിവസവും കറുത്തവാവും ചേര്‍ന്നുവരുന്ന ദിവസമായതിനാല്‍ ഏകദേശം 30 ലക്ഷത്തോളം പേര്‍  ഹരിദ്വാറില്‍ എത്തിയിരുന്നു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനില്‍നിന്നും കിട്ടിയ അറിവ് രവിയേട്ടന്‍  ഞങ്ങളോടും പറഞ്ഞു.  വാഹനങ്ങളുടെ കിലോമീറ്ററുകള്‍ നീണ്ട  നിരകളും ജനത്തിരക്കും ചൂടും ആകെ ഞങ്ങളെ അവശരാക്കി.  ചെറിയൊരു കുന്നിന്‍ മുകളിലാണ് മാനസാദേവിക്ഷേത്രം.  തിരക്കുകാരണം റോപ് വേ നിറുത്തിവച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ തിരക്കിലൂടെ  നടന്നു കയറി. അമ്പലത്തിലും നല്ല തിരക്കായിരുന്നു.  പാലക്കാടുനിന്നുള്ള  സന്ദീപും, മുരളിച്ചേട്ടനും, കെ.ആറും കൂടെയാണ് പിന്നീട് നടന്നു തുടങ്ങിയത്.  തിരികെ റോപ് വേ യിലൂടെ ഇറങ്ങാന്‍ സാധിച്ചു.  ഗംഗാനദിയുടെ ഒരു ആകാശകാഴ്ച  റോപ് വേയില്‍ നിന്നും കാണുവാന്‍ സാധിച്ചു.  വളരെ വൈകി ഉച്ചഭക്ഷണം കഴിച്ച് ഋഷികേശിലേക്ക് യാത്ര തിരിച്ചു. ഋഷികേശ് ബസ്സ്സ്റ്റാന്റില്‍ തന്നെയുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കൗണ്ടറില്‍ നിന്നാണ് ചാര്‍ധാം യാത്രയ്ക്കുള്ള പാസ്സ് എടുക്കേണ്ടത്.  തിരിച്ചറിയല്‍ കാര്‍ഡും വാഹനത്തിന്റെ  നമ്പറും സഹിതം ഓരോരുത്തരായി പാസ്സ് എടുക്കണം.  അവിടെ തന്നെയുള്ള ഒരു ചെറിയ ചായക്കടയില്‍ നിന്നും രുചികരമായ ചായകുടിച്ച് വീതി വളരെ കുറഞ്ഞ ഗലികളിലൂടെ ശിവാനന്ദാശ്രമത്തിലേക്ക് പോയി.  മ്യൂസിയം, പ്രാര്‍ത്ഥനാഹാള്‍, ശിവാനന്ദസമാധി എന്നിവയൊക്കെയാണ് അവിടെ കാണാനുള്ളത്.  അവിടത്തെ പ്രാര്‍ത്ഥനാഹാളില്‍  ഗുരുവായൂരപ്പന്റെ ഒരു വലിയ ചിത്രം             ശ്രദ്ധയില്‍പെട്ടു.  ആശ്രമം സന്ദര്‍ശിച്ചശേഷം ഗംഗാതീരത്തേക്ക് വൈകുന്നേരമായപ്പോഴേക്കും എത്തി.  ഗംഗയില്‍ കുളിക്കുവാനായി തോര്‍ത്തെടുത്ത് ഇറങ്ങി.  അന്തരീക്ഷത്തിനു ചൂടുകൂടുതലായിരുന്നെങ്കിലും ഗംഗയ്ക്ക് അതിശയിപ്പിക്കുന്ന തണുപ്പായിരുന്നു.  അന്നത്തെ യാത്രയുടെ ക്ഷീണം മുഴുവന്‍ ഒറ്റമുങ്ങലില്‍ ഇല്ലാതായി.  ശക്തിയായ ഒഴുക്കാണ് ഗംഗയ്ക്ക്.  7 തവണ ഗംഗയില്‍ മുങ്ങി നിവര്‍ന്നു ക്ഷീണമെല്ലാം മാറി പെട്ടെന്ന് ഫ്രഷ് ആയി.  അപ്പോഴേക്കും ഗംഗാ ആരതിക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.  

                                            

                                                               ഗംഗ ആരതി

സന്ധ്യയ്ക്ക്   ആയിരങ്ങള്‍   പങ്കെടുത്ത  ഗംഗാ ആരതിയില്‍ പങ്കുകൊണ്ടു.  7.30-നു ആരതി കഴിഞ്ഞശേഷം തെരുവുകളിലൂടെ ഗംഗയുടെ മുകളിലൂടെ പണിതീര്‍ക്കുന്ന നീണ്ട രാംചൂല എന്ന തൂക്കുപാലം കയറി മറുകരയിലെത്തി.

                                             


                                                                             RAM CHOOLA


  അവിടെയുള്ള ഹിമാലയ ഡ്രസ്സ് കൗണ്ടറില്‍ കയറി ആവശ്യമുള്ള കമ്പിളി, സോക്‌സ,് ഗ്‌ളൗസ്,      ടീ-ഷര്‍ട്ടുകള്‍, ഷാള്‍ എന്നിവ വാങ്ങി രാത്രി 8 മണിക്ക് ഹരിദ്വാറില്‍ തിരികെയെത്തി ഭക്ഷണം കഴിഞ്ഞ് 10.30-നു കിടന്നുറങ്ങി.  ഹരിദ്വാറില്‍  സാമാന്യം നല്ല ചൂടുള്ള കാലാവസ്ഥയാണ.്  സംഘാടകര്‍ ഏര്‍പ്പെടുത്തി തന്ന മുറികളെല്ലാം തന്നെ അത്യാധുനിക വിഭാഗത്തിലുള്ളതായിരുന്നു.


ശിവാനന്ദാശ്രമം ഋഷികേശ്‌


രാവിലെ 3.00 മണിക്ക് ബെഡ് കോഫി  വന്നു. എല്ലാവരോടും 5 മണിക്ക് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. ആദ്യ യാത്ര കേദാര്‍നാഥിലേക്കാണ്. പോകുന്ന വഴിയില്‍ ഗുലര്‍ എന്ന ഗ്രാമത്തില്‍ പ്രധാന വഴിയുടെ അരികിലായി താഴേക്ക്   കുത്തനെയുളള ഇറക്കം ഇറങ്ങിയാണ് വസിഷ്ഠ ഗുഹയിലേക്ക് പോകുന്നത്. വസിഷ്ഠ ഗുഹയുടെ മുന്നിലൂടെ ഗംഗാനദി  കുതിച്ചൊഴുകുന്നു. നദിയുടെ മുകള്‍ ഭാഗത്തെ തടത്തിലാണ് വസിഷ്ഠ ഗുഹാശ്രമം.
സ്വാമി പുരുഷോത്തമാനന്ദജി, (കേരളത്തില്‍ തിരുവല്ലയില്‍ ജനനം) ശ്രീകൃഷ്ണാശ്രമം പ്രസിഡന്റായിരുന്ന ശിവാനന്ദജിയില്‍ നിന്നും 1923 ല്‍ സന്ന്യാസം      
സ്വീകരിച്ച് അവധൂദനായി കാല്‍ നടയായി തിബറ്റ്, നേപ്പാള്‍ ഉള്‍പ്പെടെ നിരവധി യാത്രകള്‍ നടത്തുകയും തികച്ചും യാദൃശ്ചികമായി 1928 ല്‍ ഗുലര്‍ ആശ്രമത്തില്‍  എത്തുകയും വസിഷ്ഠ ഗുഹ കണ്ടുപിടിച്ച് അവിടെ ആശ്രമം സ്ഥാപിക്കുകയും ചെയ്തു.   വസിഷ്ഠ ഗുഹയില്‍ എത്തിച്ചേര്‍ന്ന പ്രമുഖരില്‍ ഒരാളാണ് ശ്രീ സത്യസായി ബാബ.  
പുരുഷോത്തമാനന്ദജി ട്രസ്റ്റ്  എന്ന പേരിലുള്ള സ്ഥാപത്തിന്റെ പേരിലാണ്  ഇപ്പോള്‍ ആശ്രമവും സ്വത്തുക്കളും.  കോഴിക്കോട്ടുകാരനായിരുന്ന (പൂര്‍വ്വാശ്രമം)  സ്വാമി 
ചൈതന്യാനന്ദയാണ് ഇപ്പോള്‍  ആശ്രമത്തിന്റെ ചുമതല.  അവിടെ  ആശ്രമ മതിലില്‍ ഒരു ബോര്‍ഡില്‍ മലയാളത്തില്‍ മഹാശിവരാത്രി എന്ന് എഴുതി വച്ചിട്ടുണ്ട്.  സ്വാമി ചൈതന്യാനന്ദ്ജിയെ കാണാനും സംസാരിക്കാനും അവസരം കിട്ടി. ഗുഹയ്ക്കകത്ത് സുഖകരമായ ഒരു ശീതളിമ ഉണ്ടായിരുന്നു. ഒരു പ്രതേ്യക ഊര്‍ജ്ജം മുറിക്കുളളില്‍ അനുഭവപ്പെട്ടു. കാലുമുതല്‍  ഒരു തരിപ്പ് അരിച്ച് മുകളിലേക്ക് കയറുന്നത് പോലെ തോന്നി. നമ്മുടെ ഭാരത സംസ്‌ക്കാരത്തിന്റെ പ്രമുഖ ആചാര്യനായ വസിഷ്ഠ മുനിയുടെ പാദം സ്പര്‍ശിച്ച ആശ്രമത്തില്‍ നമസ്‌ക്കരിച്ചു കൊണ്ട് ഞങ്ങള്‍ പുറത്തിറങ്ങി. ഞാനും സന്ദീപും ആദ്യം പുറത്തിറങ്ങി വളരെ വേഗം ആശ്രമത്തിനു മുന്നിലൂടെ ഒഴുകുന്ന ഗംഗാനദി തടത്തിലേക്ക് ഇറങ്ങിചെന്നു. നിരപ്പായ പ്രദേശത്തു കൂടെ കുണുങ്ങി പരന്ന് ഒഴുകുന്ന ഗംഗയുടെ വശ്യസൗന്ദര്യം നമ്മളെ    ഒരു പ്രതേ്യക അവസ്ഥയിലേക്ക് എത്തിക്കും. സാധാരണ കാട്ടാറുകളും നദികളും ഗംഗയുമായി താരതമ്യം ചെയ്യുമ്പോള്‍   അവ തമ്മിലുളള വ്യത്യാസം അനുഭവിച്ചറിയേണ്ടതു തന്നെയാണ്.  അകലെ ഗ്രൂപ്പിലെ എല്ലാവരും വസിഷ്ഠ ഗുഹയില്‍ നിന്നും ഇറങ്ങി മുകളിലേക്ക് വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോകുന്നത് കണ്ടപ്പോള്‍ ഞങ്ങളും മടങ്ങി. പോകേണ്ട സ്ഥലങ്ങളില്‍    മലകളിലും മറ്റും വളരെ വേഗം കയറി  സമയം ലാഭിച്ചാല്‍ മാത്രമേ ഹിമാലയന്‍ 
സൗന്ദര്യം സ്വതന്ത്രമായി നുകരാന്‍ കഴിയൂ എന്ന് രവിയേട്ടന്‍ പറഞ്ഞിരുന്നു. കാരണം നമ്മളെ   കാത്ത് മറ്റുളളവര്‍ മുഷിയരുതല്ലോ. 
അടുത്ത യാത്ര ദേവപ്രയാഗിലേക്കാണ്. ഗോമുഖില്‍ നിന്നും കുതിച്ചൊഴുകി വരുന്ന ഭഗീരഥിയും സന്തോപന്തില്‍ നിന്നും വരുന്ന അളകനന്ദയും ഒന്നിച്ചു ചേര്‍ന്ന് ഗംഗാനദിയാവുന്നത് ദേവപ്രയാഗില്‍ വച്ചാണ്. ഗംഗാനദിയുടെ ജനന സ്ഥലം         ദേവപ്രയാഗാണ്. ഈ രണ്ടു പ്രവാഹങ്ങളുടെ  നിറ വ്യത്യാസവും ഒഴുക്കിന്റെ         സ്വഭാവവും  വ്യത്യസ്തമാണ്. അളകനന്ദ ഇരുണ്ട നിറത്തില്‍ ശാന്തമായി ഒഴുകുമ്പോള്‍ ഭഗീരഥി തെളിഞ്ഞ നിറത്തില്‍ ധൃതിപ്പെട്ട് ശക്തിയായി കുതിച്ചൊഴുകുന്നു. സംഗമ സ്ഥാനത്തു ചേര്‍ന്ന് ഒരു കോണ്‍ക്രീറ്റ് മണ്ഡപം പണിതുയര്‍ത്തിയിരിക്കുന്നു. അതിനു താഴെ പടവുകള്‍ ഇറങ്ങി സംഗമസ്ഥാനത്തേക്ക് ഇറങ്ങി ചെന്നു.   സംഗമസ്ഥാനത്ത് ശക്തമായ അടിയൊഴുക്കാണ്.  ചങ്ങലകള്‍ കൊണ്ട് സുരക്ഷാകവചം തീര്‍ത്തിട്ടുണ്ട്. ചങ്ങലയില്‍ പിടിച്ചുവേണം മുങ്ങാന്‍.  കാലുകള്‍ നിലത്ത് ഉറപ്പിച്ചു നിറുത്താന്‍ പറ്റാത്ത ശക്തിയില്‍ അടിയൊഴുക്കുണ്ട്.  ഐസിനേക്കാള്‍ കൂടുതല്‍ തണുപ്പും. മൂന്നു പ്രാവശ്യം ഗംഗയില്‍ മുങ്ങിനിവര്‍ന്നു.  പൂര്‍വ്വജന്മസുകൃതം എന്നാണ് തോന്നിയത്. അവിടെ നിന്നും കുപ്പിയില്‍ ജലം ശേഖരിച്ചു. ഒരു തൂക്കുപാലത്തിലൂടെയാണ് തിരിച്ചു        പോകേണ്ടത്. ഹിമാലയത്തില്‍ ഗംഗയ്ക്കു മുകളില്‍ പടുത്തുയര്‍ത്തിയ പാലങ്ങള്‍ എല്ലാം തന്നെ തൂക്കുപാലങ്ങളാണ്. ഗംഗയുടെ ശക്തിയായ പ്രവാഹെത്ത തടുക്കാന്‍ തൂണുകള്‍ക്ക്് ശക്തി ഉണ്ടായിരിക്കില്ല എന്ന് തോന്നുന്നു. ദേവപ്രയാഗില്‍ ശ്രാദ്ധകര്‍മ്മം കുറച്ചുപേര്‍ നടത്തി.  ഹിമാലയത്തില്‍ മൊത്തം അഞ്ചു പ്രയാഗുകള്‍ ഉണ്ട്. 
ഭാഗീരഥിയും അളകനന്ദയും ചേരുന്ന സ്ഥലം ദേവപ്രയാഗ്, അളകനന്ദയും 
മന്ദാകിനിയും ചേരുന്നത് രുദ്രപ്രയാഗ്, പാര്‍സര്‍ നദിയും അളകനന്ദയും ചേരുന്നത് കര്‍ണ്ണപ്രയാഗ്, മന്ദാകിനിയും അളകനന്ദയും വീണ്ടും ഒന്നിക്കുന്നത് നന്ദപ്രയാഗ്, ഗംഗയും  അളകനന്ദയും ചേരുന്നത് വിഷ്ണുപ്രയാഗ്. 

ദേവപ്രയാഗില്‍ നിന്നും യാത്ര രുദ്രപ്രയാഗിലേക്കാണ്. ഹിമവാന്റെ പളളകളിലൂടെ ദുഷ്‌കരമായ വഴികള്‍ ആരംഭിച്ചു തുടങ്ങി. യാത്ര ദുഷ്‌കരമാണെങ്കിലും വഴിക്കിരുവശവുംപ്രകൃതി അവിസ്മരണീയമായ വിരുന്നൊരുക്കി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കേദാറില്‍ നിന്നും വരുന്ന മന്ദാകിനിയും ബദരിയില്‍ നിന്നും വരുന്ന അളകനന്ദയും സംഗമിക്കുന്നത് രുദ്രപ്രയാഗില്‍ വച്ചാണ്. നാരദ മഹര്‍ഷിക്ക് ഭഗവാന്‍ രുദ്രവീണ നല്‍കിയത് ഇവിടെ വച്ചാണ്.  ഒരു നാരദക്ഷേത്രം ഇവിടെ ഉണ്ട്.  അമ്പലത്തിലേക്ക് കയറുമ്പോള്‍ ഒരു പടുകൂറ്റന്‍ മണിയും. അമ്പലത്തില്‍ നിന്നും തഴേക്ക് കുത്തനെയുളള പടവുകള്‍ ഇറങ്ങിചെന്നാല്‍ രുദ്രപ്രയാഗ് ആയി.  കുളിക്കുവാനുളള സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല.  ശക്തമായ കാറ്റാണ് ഈ സ്ഥലത്ത്.  കുറച്ചുനേരം അവിടെ 
ചിലവഴിച്ച് മന്ദാകിനിയുടെ അരികിലൂടെ നടന്ന് ഞങ്ങളുടെ വാഹനത്തിനടുത്തെത്തി.  അവിടെ മല തുരന്ന് ഒരു ഗുഹാറോഡും ഉണ്ട്.
ഇനി യാത്ര ഗുപ്തകാശിയിലേക്ക്.  കേദാര്‍നാഥ് ക്ഷേത്രത്തിലെ പൂജാരികള്‍ മഞ്ഞുകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോള്‍ ഇങ്ങോട്ട് താമസം മാറും.  പാണ്ഡവര്‍ക്ക് പിടികൊടുക്കാതെ ഭഗവാന്‍ ശിവന്‍ ഒളിച്ചു താമസിച്ച സ്ഥലമായതു കൊണ്ടാണ് 
ഗുപ്തകാശി എന്ന പേര്‍ വന്നത്.
                                                                                                    

                                  GUPTA KASHI

  ഇവിടെ പുരാതനമായ ഒരു ശിവക്ഷേത്രമുണ്ട്.  ക്ഷേത്രത്തിനു മുന്നില്‍ എപ്പോഴും താഴേക്ക് രണ്ടു ഓവുകളിലായി മലമുകളില്‍ നിന്നും തണുത്തുറഞ്ഞ വെളളം വന്നുകൊണ്ടിരിക്കും.  ഗുപ്ത കാശിയില്‍ എത്തിയപ്പോഴേക്കും തണുപ്പ് കൂടിത്തുടങ്ങി.  ഗുപ്തകാശിയില്‍ വച്ച് ഒരു മെഡിക്കല്‍ ചെക്കപ്പ് ഉണ്ട്.  
ശശിയേട്ടന്‍ മെഡിക്കല്‍ ചെക്കപ്പില്‍ പരാജയപ്പെട്ടു.  അത് എല്ലാവര്‍ക്കും വിഷമമായി.  നാളെ സോന പ്രയാഗില്‍ വച്ചു നടത്തുന്ന ചെക്കപ്പില്‍ പാസ്സായാല്‍ മതി എന്ന്      രവിയേട്ടന്‍ പറഞ്ഞു.  ഗുപ്ത കാശിയില്‍ നിന്നു തന്നെ വിദൂരതയില്‍ അവ്യക്തമായി മഞ്ഞുമലകള്‍ കാണാന്‍ കഴിയും.  നാളെയാണ് കേദാര്‍ ധാമത്തിലേക്കുളള യാത്ര.  രാത്രി സത്‌സംഗത്തില്‍ കേദാറിന്റെ മഹത്വം രവിയേട്ടന്‍ വിവരിച്ചു.


കേദാര്‍നാഥ്‌

                      
കേദാര്‍ നാഥ് ക്ഷേത്രം പഞ്ചപാണ്ഡവരാണ് നിര്‍മ്മിച്ചത്.  ശങ്കരാചാര്യര്‍ ഇത് പുതുക്കി പണിതു.  കേദാര്‍നാഥ് ക്ഷേത്രം ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിര്‍ ലിംഗ പ്രതിഷ്ഠകളില്‍ എറ്റവും ഉത്തമമാണ്.  ശ്രീ ശങ്കരാചാര്യര്‍ കൈലാസത്തില്‍ നിന്നും കൊണ്ടു വന്ന അഞ്ച് ശിവലിംഗങ്ങളില്‍പെട്ടതാണ്  കേദാര്‍ നാഥ് ക്ഷേത്രത്തിലെ മുക്തിലിംഗ പ്രതിഷ്ഠ.  ഈ ശിവലിംഗ പ്രതിഷ്ഠ ദര്‍ശിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്ന് വിശ്വസിക്കുന്നു.

                                       


                                             




                                               
                                       


                                           
                                            


                                                                              Way to Kedarnath

പഞ്ചപാണ്ഡവര്‍ മഹാഭാരത യുദ്ധത്തിനുശേഷം ചെയ്തുകൂട്ടിയ ഹത്യകള്‍ക്ക് പരിഹാരം തേടി വ്യാസമുനിയുടെ അടുത്ത് ചെല്ലുകയും ശിവപ്രീതി മാത്രമേ മോക്ഷപ്രാപ്തിക്കുളളൂ എന്ന് വ്യാസന്‍ ഉപദേശം നല്‍കിയതിന് അനുസരണമായി പാണ്ഡവര്‍ ശിവനെ തേടി വാരണാസിയില്‍ എത്തുകയും ചെയ്തു.  ശിവന്‍ പാണ്ഡവര്‍ക്ക് ദര്‍ശനം നല്‍കാതെ ഉത്തരകാശിയിലെ ഗുപ്ത കാശിയില്‍ പ്രവേശിച്ചു.   പാണ്ഡവര്‍ ഗുപ്തകാശിയില്‍ ചെന്നപ്പോള്‍ ശിവന്‍ കേദാര്‍നാഥില്‍ ഒരു കാളക്കൂറ്റന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.  കാളക്കൂട്ടത്തില്‍ ഒളിച്ചു നടന്ന ശിവനെ ഭീമന്‍ തിരിച്ചറിയുകയും മുതുകില്‍ അളളിപ്പിടിക്കുകയും ചെയ്തു.  ശിവന്‍ പാതാളത്തിലേക്ക് അന്തര്‍ധാനം ചെയ്യാന്‍ ശ്രമിച്ചു.  കാളക്കൂറ്റന്റെ മുതുകുഭാഗത്തില്‍ ഭീമന്‍ അമര്‍ത്തിപ്പിടിച്ചു കിടന്നു.  പാണ്ഡവരുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ ശിവന്‍ സംപ്രീതനാവുകയും അവരെ പാപമുക്തരാക്കുകയും ചെയ്തു.  കാളക്കൂറ്റന്റെ മുതുകു രൂപമാണ് കേദാറിലെ പ്രതിഷ്ഠാരൂപം.  കാളക്കൂറ്റന്റെ ബാക്കി നാലു ഭാഗങ്ങള്‍ മധ്യമഹേശ്വര ക്ഷേത്രത്തില്‍ നാഭീ ഭാഗവും,


തുംഗനാഥ ക്ഷേത്രത്തില്‍ കൈയ്യും മണ്ടല്‍ ചക്രരുദ്രനാഥ ക്ഷേത്രത്തില്‍ മുഖവും ഹേലാങ് ചട്ടി കല്‍പ്പേശ്വര്‍ ക്ഷേത്രത്തില്‍ ജടയുമാണ് പ്രതിഷ്ഠകള്‍.  കേദാറിലെ പ്രതിഷ്ഠക്ക് 21/2 അടി ഉയരം വരും.  ഏകദേശം 3 അടി വീതിയും കാണും.  

സോന പ്രയാഗിന് 20 കിലോമീറ്റര്‍ മുന്‍പിലായി 'ഫാട്ട' എന്ന സ്ഥലത്തായിരുന്നു ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്.  ഒരു വലിയ പര്‍്വ്വതത്തിന്റെ ചരിവിലായി ഗംഗയ്ക്ക് അഭിമുഖമായി സുന്ദരമായ ഒരു ഹോട്ടല്‍.  രാത്രി തണുപ്പ് കൂടിക്കൂടി വന്നു.  ഭക്ഷണം കഴിഞ്ഞ് കിടന്നു.

                             
വെളുപ്പിന് 3.00 മണിക്ക് എഴുന്നേറ്റു.  പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് 5 മണിയോടു കൂടി രാവിലെ കഴിക്കാനുളള ചപ്പാത്തി പൊതിഞ്ഞുതന്നു.  ഇനി നാളെ രാത്രി തിരിച്ചെത്തിയതിനു ശേഷം മാത്രമേ ഇവിടെ നിന്നും ഭക്ഷണം ഉളളൂ.  കേദാറിലേക്ക് യാത്ര ആരംഭിച്ചു.  വണ്ടി സോന പ്രയാഗ് വരെ മാത്രമേ പോവൂ.  അവിടെ നിന്നും നടന്ന് ഒരു ഇരുമ്പ് പാലം കയറി കഴിഞ്ഞാല്‍ ഉത്തരാഘണ്്ഡ് സര്‍ക്കാരിന്റെ ജീപ്പ് സര്‍വീസ്സ് ലഭ്യമാണ്.  40 രൂപ ഫീസ് കൊടുത്ത് 10 പേര്‍ വീതം കയറി.  ഗൗരീകുണ്ഠില്‍ പാര്‍വ്വതീ ദേവിയുടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു.  മന്ദാകിനിയോടു ചേര്‍ന്ന് ചൂടുവെളള പ്രവാഹമുളള ഒരു അരുവിയും ഉണ്ടായിരുന്നു.  പാര്‍വ്വതീദേവി പരമേശ്വരനെ ഭര്‍ത്താവായി    ലഭിക്കാന്‍ ദീര്‍ഘകാലം തപസ്സു ചെയ്ത സ്ഥലമായിരുന്നു ഇത്.  ദേവിക്കു നീരാടാന്‍ ദേവര്‍ഷികള്‍ ഒരുക്കികൊടുത്ത തീര്‍ത്ഥക്കുളമായിരുന്നു ഗൗരീകുണ്ഠ്്.  ഇന്ന് ഗൗരീ കുണ്ഡ് ഒരു ഓര്‍മ്മ മാത്രമാണ്.  2013ല്‍ ഉണ്ടായ പ്രളയം എല്ലാ അടയാളങ്ങളേയും മായ്ചു കളഞ്ഞിരിക്കുന്നു.  പാര്‍വ്വതീ ക്ഷേത്രവും ചൂടുവെളള പ്രവാഹവും അടക്കം എല്ലാം തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു.  ഗൗരീകുണ്ഠ്്. കേദാറി്‌ന്റെ ഒരു നിശബ്ദ തേങ്ങലായിരിക്കുന്നു.

         
                     way to Kedarnath




ജീപ്പ് ഗൗരീകുണ്ഡില്‍ എത്തി.  എല്ലാവരും ഇറങ്ങി. കയറ്റം ആരംഭിക്കുന്നു.  മലകയറാന്‍ സഹായകമാകുന്ന വടികള്‍ കടയില്‍ നിന്നും വാങ്ങി.  മല കയറുവാനായി കോവര്‍ കഴുതകളേയും കൊണ്ട് പോര്‍ട്ടര്‍മാര്‍ യാത്രക്കാരുമായി തര്‍ക്കിക്കുന്നത് കണ്ടു.  സന്ദീപും ഞാനും അജീഷും നടന്നു കയറുവാന്‍ തീരുമാനിച്ചു.
കേദാര്‍ധാമം സമുദ്രനിരപ്പില്‍ നിന്നും 12450 അടി ഉയരത്തിലാണ് സ്ഥിതി 
ചെയ്യുന്നത്.  കേദാര്‍ യാത്രയുടെ സീസണ്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളൂ.  2013-ലെ പ്രളയത്തിനു ശേഷം 2014-ല്‍ തീര്‍ത്ഥാടനം നിരോധിച്ചിരുന്നു.  2015-ലെ ആദ്യ ബാച്ചിലാണ്  ഞങ്ങള്‍ പോയത്.  ആയതിനാല്‍ പ്രളയത്തിന്റെ നേര്‍ കാഴ്ച കാണാനായി.                                                                        

ആദ്യം ഇടുങ്ങിയ തെരുവുകളിലൂടെ യാത്ര.  അതുകഴിഞ്ഞ് കുത്തനെയുളള കയറ്റം തുടങ്ങി.  നേരത്തേ ഉണ്ടായിരുന്ന വഴി പ്രളയത്തില്‍ ഒലിച്ചു പോയിരുന്നു.  ആദ്യം 14 കിലോമീറ്റര്‍ മാത്രമേ കേദാറിലേക്ക് ഉണ്ടായിരുന്നുളളൂ.  പുതിയ വഴി ഗൗരീകുണ്ഠില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വലതുവശത്തു കൂടി 21 കിലോമീറ്റര്‍ 
കുത്തനെയുളള കയറ്റം കയറി വേണം കേദാറിലേക്ക്.  മഞ്ഞുമൂടിയ പാതകളില്‍ 
തൊഴിലാളികള്‍ മഞ്ഞുമാറ്റുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  മാലിന്യങ്ങള്‍ മാറ്റി വഴി വൃത്തിയാക്കുവാന്‍ ഓരോ 100 മീറ്ററിലും ജീവനക്കാര്‍ സജ്ജമാണ്.  മുകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന പാറക്കൂട്ടങ്ങള്‍ വഴി നീളെ കണ്ടു.  ഹിമാലയത്തിലെ കാലാവസ്ഥ പ്രവചനാതീതമാകയാല്‍ എപ്പോള്‍വേണമെങ്കിലും ശക്തമായ മഴപെയ്യാം.



                                                 


                                                                         Kedarnath

           ഗുപ്തകാശിയില്‍ നിന്നു  വാങ്ങിയ റെയിന്‍ കോട്ട് ഇട്ടുകൊണ്ടാണ് പിന്നീട് കയറി തുടങ്ങിയത്. ഒട്ടും വി്ശ്രമി്ക്കാതെ തുടര്‍ച്ചയായ മല കയറ്റം ശരിക്കും ക്ഷീണിപ്പിച്ചിരിക്കുന്നു.  അനീഷ് തളര്‍ന്നു തുടങ്ങി.  പിറകിലെ ബാച്ചിനൊപ്പം  വന്നോളാം  നിങ്ങള്‍ പൊയ്‌ക്കോളൂ എന്നു പറഞ്ഞു.  ഞാനും പ്രദീപും കൂടി പെട്ടെന്ന് കേദാറിലെത്താന്‍ തിരക്കു കൂട്ടിയതിന് ഒരു കാരണമുണ്ടായിരുന്നു. കേദാര്‍നാഥിനു പിറകില്‍ ശങ്കരാചാര്യര്‍ വിലയം പ്രാപിച്ച സ്ഥലത്തുകൂടി  കുറച്ചു ദൂരം പോവുക. എന്നത് ഞങ്ങളുടെ ഒരാഗ്രഹമായിരുന്നു.  എല്ലാവരും എത്തി ചേര്‍ന്നാല്‍ ഞങ്ങളുടെ ഉദ്യമം നടക്കാതെ പോവും.  അതുകൊണ്ടാണ് ധൃതിപ്പെട്ട് ചെങ്കുത്തായ കയറ്റം കയറിയത്.  വെളുപ്പിന് നടക്കുവാന്‍ പോകുന്നതിന്റെ ഗുണം അറിയാനായത്  ഈ യാത്രയിലാണ്. കേദാര്‍നാഥ് എത്താന്‍ 6 കിലോമീറ്റര്‍ ഉളളപ്പോള്‍ ഒരു ചായക്കടയില്‍ കയറി ഏലക്കാ ചേര്‍ത്തചായ കുടിച്ചു.  ആ ചായ ഞങ്ങളെ ഉന്മേഷഭരിതരാക്കി.  പിന്നീട് അങ്ങോട്ട് ഇരുവശങ്ങളിലും മഞ്ഞുമലകള്‍ക്കിടയിലൂടെ യാത്രയില്‍ ഓക്‌സിജന്റെ കുറവ് അനുഭവപ്പെട്ടു തുടങ്ങി.  കര്‍പ്പൂരം പൊടിച്ച് തൂവാലയ്ക്കുളളിലാക്കി വലിച്ചാല്‍ ആശ്വാസം കിട്ടും എന്ന് രവിയേട്ടന്‍ പറഞ്ഞിരുന്നു.  അങ്ങനെ ചെയ്തപ്പോള്‍ നല്ല ഉന്മേഷം തോന്നി.  ദൂരെ ഒരു പൊട്ടുപോലെ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ദൃശൃം കാണാനായി. ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.  രാത്രി 7 മണിയ്ക്ക് എത്തേണ്ട സ്ഥലത്ത് ഉച്ച കഴിഞ്ഞ് 2.00 മണിക്ക് എത്തുന്നു.  പക്ഷെ കാലുകള്‍ മുന്നോട്ടു പോവുന്നില്ല ശക്തി മുഴുവന്‍ ചോര്‍ന്ന് പോയതുപോലെ.       ശക്തമായ വേദനയും സഹിച്ച് ഒരുവിധം ഇഴഞ്ഞാണ് പിന്നീട് കയറിയത്.
അമ്പലത്തിനു കുറച്ചു മുമ്പിലായി  കുതിരപേട്ട.  കുതിരകള്‍ അവിടെവരെയേ ഉള്ളൂ. അവിടെനിന്നും മന്ദാകിനി നദിക്കു കുറുകെ  പട്ടാളക്കാര്‍ നിര്‍മ്മിച്ച താല്‍കാലിക പാലത്തിന്റെ ഇടതുവശത്താണ് തീര്‍ത്ഥാടകര്‍ക്കായി പട്ടാളക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന താമസസൗകര്യങ്ങള്‍.  പ്രളയത്തിനുമുമ്പ് സ്വകാര്യ വ്യക്തികളുടെ ടൂറിസ്റ്റ് ഹോമുകളും മറ്റും കേദാറില്‍ ഉണ്ടായിരുന്നു.  മനുഷ്യനിര്‍മ്മിതികളെല്ലാം പ്രളയത്തില്‍ തുടച്ചു    നീക്കപ്പെട്ടു കഴിഞ്ഞു.


                                                        
                                                                                 Temple
അങ്ങനെ അവസാനം കേദാര്‍ഖണ്ഡിലെത്തി. കേദാര്‍ഖണ്ഡത്തില്‍ കാലുകുത്താന്‍ കഴിയുന്നത് ജീവിതത്തിലെ ഭാഗ്യമാണെന്ന് പലപുസ്തകങ്ങളിലും  വായിച്ചിട്ടുണ്ട്.  അങ്ങനെ ഞാനും ആ ഭാഗ്യത്തിനുകൂടെയെത്തി.

കേദാര്‍നാഥനെ സ്പര്‍ശിക്കാന്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ കഴിയൂ എന്നും ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ അതിനു കഴിയൂ എന്നും രവിയേട്ടന്‍ പറഞ്ഞു. കേദാര്‍നാഥന്റെ പ്രതിഷ്ഠയ്ക്ക് മുന്നിലായി അഞ്ച് അടിയോളം ഉയരത്തില്‍ നന്ദികേശന്റെ പ്രതിഷ്ഠയുണ്ട്.  വൈകീട്ട് ഞാനും സന്ദീപും മുരളിയേട്ടനും അമ്പലത്തില്‍തന്നെയായിരുന്നു.  നാലുമണികഴിഞ്ഞതോടെ പ്രസന്നമായ കാലാവസ്ഥയായിരുന്നതിനാല്‍കൂടി തണുപ്പ് കൂടി വന്നു. 

കേദാര്‍നാഥക്ഷേത്രത്തിലെ പൂജാരികള്‍ കര്‍ണ്ണാടകത്തില്‍നിന്നുള്ളവരാണ്.  ഒക്‌ടോബര്‍ അവസാനം ക്ഷേത്രം അടയ്ക്കുന്നു.  പിന്നെ ഏപ്രില്‍ മാസത്തെ അക്ഷയതൃതീയനാളില്‍ മാത്രമേ  ക്ഷേത്രം തുറക്കൂ.  ഇക്കാലമത്രയും ക്ഷേത്രം കടുത്ത മഞ്ഞുപാളികളാല്‍ മൂടപ്പെട്ട് കിടക്കും.  മെയ് മാസത്തെ യാത്രയായതിനാല്‍  മഞ്ഞുപാളികള്‍ വെട്ടിയെടുത്ത് ക്ഷേത്രം ദൃശ്യമാക്കിയിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.  ക്ഷേത്രത്തിനു വലതുഭാഗത്ത് ഭീമാകാരമായ മഞ്ഞുപാളികള്‍ ഉരുകാതെ ഭീമാകാരമായി നില്‍ക്കുന്നു.


പുരാണത്തില്‍ വ്യാസസ്മൃതിയില്‍ കേദാര്‍നാഥ് ദര്‍ശനം മഹാപുണ്യവും മോക്ഷപ്രാപ്തിയും എന്നാണ് പറഞ്ഞിരിക്കുന്നത്.  മഹാഭാരതം ശാന്തിപര്‍വ്വത്തിലും ക്ഷേത്രത്തിനെക്കുറിച്ച് പരാമര്‍ശം ഉണ്ട്.  കുടാതെ പത്മപുരാണത്തിലെ 91-ാം അദ്ധ്യായത്തിലും കൂര്‍മ്മപുരാണത്തിലെ 36-ാം അദ്ധ്യായത്തിലും വാമനപുരാണം 36-ാം 
അദ്ധ്യായത്തിലും ശിവപുരാണം 38-ാം അദ്ധ്യായത്തിലും സ്‌കന്ദപുരാണം 40-ാം 
അദ്ധ്യായത്തിലും കേദാര്‍നാഥ് ക്ഷേത്രത്തെപ്പറ്റി പരാമര്‍ശം കാണാം.

കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പിറകുവശത്തായി ശ്രീ ശങ്കരാചാര്യരുടെ സമാധി സ്മാരകം ഉണ്ടായിരുന്നു.  ശങ്കരാചാര്യര്‍ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പിറകിലെ ഗുഹയിലേക്ക് അന്തര്‍ധാനം ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.  2013-ലെ പ്രളയത്തില്‍ സമാധിസ്ഥാനത്തെ മാര്‍ബിള്‍ സ്തൂപങ്ങള്‍ ഒന്നായി താഴേക്ക് പതിക്കുകയാണുണ്ടായത്.  ഇപ്പോള്‍ അവിടെ ഒരു അടയാളവും ബാക്കിയില്ല.  ഞാനും സന്ദീപും കൂടി കുറേ നേരം കേദാര്‍നാഥ് ക്ഷേത്രത്തിനു പിറകിലേക്ക് നടന്നു.  അവിടെ ക്ഷേത്രത്തിനു തൊട്ടു പിറകിലായി ഒരു കൂറ്റന്‍ പാറ നില്‍ക്കുന്നു.  യഥാര്‍ത്ഥത്തില്‍ 2013-ല്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരുന്ന മഴയില്‍ മേഘസ്‌ഫോടനം ഉണ്ടാവുകയും മലമുകളില്‍ ഉണ്ടായിരുന്ന ഒരു കൂറ്റന്‍ ജലസംഭരണി (പ്രകൃത്യാ ഉണ്ടായിരുന്നത്) തകര്‍ന്ന് ഡാം തകര്‍ന്ന് വെളളം വരുന്നത് പോലെ താഴേക്ക് കുതിച്ചൊഴുകുകയായിരുന്നു.  ആ മലവെളളപ്പാച്ചിലില്‍ ഒരു കൂറ്റന്‍ പാറ ക്ഷേത്രത്തിനു പിറകിലായി ഒഴുകി നില്‍ക്കുകയും മലമുകളില്‍ നിന്നും വന്ന കല്ലും വെളളവും മഞ്ഞു പാറകളും മറ്റും ആ കൂറ്റന്‍ പാറയില്‍ തട്ടി ഇരു വശത്തേക്കും കുതിച്ച് താഴേക്ക് ഒഴുകുകയും ചെയ്തു.  ആ വലിയ പാറ ക്ഷേത്ര സംരക്ഷകനായി നിലകൊണ്ടു.


                                                

                                                         Back side of Temple


 വിസ്മയത്തോടുകൂടിയല്ലാതെ          ആ പാറയിലേക്ക് നമുക്ക് നോക്കാന്‍ ആവില്ല.  കുറച്ചു ദൂരം മാത്രമേ മുന്നോട്ടു പൊകാന്‍ ക്‌ഴിഞ്ഞുളളൂ.  ശക്തമായ തണുപ്പും കാറ്റും മാത്രമല്ല മഞ്ഞിനു മുകളിലൂടെയുളള വഴികളില്‍ അപകടം പതിയിരിപ്പുണ്ടോ എന്ന ഭീതിയും ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു.  ഞങ്ങള്‍ തിരിച്ചു ക്യാംപിലേക്ക് നടന്നു.  ശരീരം നുറുങ്ങുന്നതു പോലെയുളള വേദനയുണ്ടായിരുന്നു.  സന്ധ്യ കഴിഞ്ഞപ്പോഴേക്കും തണുപ്പ് സഹിക്കാവുന്നതിലും അപ്പുറമായി.  ശരീരം മുഴുവന്‍ കമ്പിളിയില്‍ മൂടിപ്പുതച്ച് രജായിക്കുളളില്‍ കയറി. രാത്രി 8.30ന് അത്താഴം കഴിക്കാന്‍ പോയി.  പട്ടാളക്കാരുടെ നേതൃത്വത്തിലാണ് ഭക്ഷണം  ചോറ്, ചപ്പാത്തി എന്നിവയും പച്ചക്കറിയും ആയിരുന്നു.  വിശപ്പ് കൂടുതലായിരുന്നു.  ഭക്ഷണം കഴിച്ചു കഴിഞ്ഞ് രജായിക്കുളളില്‍ കയറി കിടന്നു.  സൂചിക്ക് കുത്തുന്നതു പോലെയുളള തണുപ്പായിരുന്നു. ഒട്ടും ഉറക്കം വന്നില്ല.      വെളുപ്പിന് 3.00 മണിക്ക് എഴുന്നേറ്റു.  രജായിയുടെ സിബ്ബ് തുറന്ന് പുറത്തിറങ്ങി.  വൂളന്‍ സോക്സ്സ് ധരിച്ചാണ് തറയില്‍ കാലു കുത്തിയത്. പക്ഷെ ഒരു പ്രഹരം ശരീരം മുഴുവന്‍ ഏറ്റതു പോലെ അനുഭവപ്പെട്ടു.ശരീരത്തില്‍ കെട്ടികിടന്നിരുന്ന  സ്റ്റാറ്റിക്ക് എനര്‍ജി തറ വഴി ഭൂമിയിലൂടെ പ്രവഹിച്ചു പോവുന്ന അനുഭവങ്ങള്‍ വളരെ തണുപ്പുകൂടിയ സ്ഥലങ്ങളില്‍ അനുഭവപ്പെടും എന്ന് ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തില്‍ കേട്ടിട്ടുളളത് ഓര്‍മ്മ വന്നു.  ഒരു സെക്കന്‍ഡ് മാത്രമേ ഈ അനുഭവം ഉണ്ടായുളളൂ.  എല്ലാവരും നല്ല ഉറക്കമായിരുന്നു.  ടൂര്‍   സ്വെറ്ററുകള്‍,  ഷാള്‍,    മങ്കി   ക്യാപ്പ്,  ഗ്ലൗസ്സ്,   ഷൂ   എല്ലാം ധരിച്ച് ഞാന്‍ ടെന്റിന്റെ സിബ്ബ് മാറ്റി പുറത്തിറങ്ങി.  പുറത്ത് ശക്തിയായ തണുത്ത കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു.  പരിസരത്തെങ്ങും ഒരു മനുഷ്യജീവി 
പോലും ഉണ്ടായിരുന്നില്ല.  കുറച്ചു ദൂരെ പട്ടാളക്കാര്‍ ഉറങ്ങുന്നത് കണ്ടു.  ക്യാംപ് പിന്നിട്ട് കുറച്ചുദൂരം മുന്നോട്ടു ചെന്ന് ക്ഷേത്രത്തിലേക്ക് നോക്കിയ ഞാന്‍ അന്തം വിട്ടു നിന്നുപോയി.  കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ഇരു വശങ്ങളിലും നിലാവില്‍ കുളിച്ചു തൂവെളള നിറത്തില്‍ അംബരചുംബികളായി നില കൊളളുന്ന മഞ്ഞുപര്‍വതങ്ങളുടെ കാഴ്ച എന്റെ ജീവിതത്തിലെ തന്നെ അവിസ്മരണീയ കാഴ്ചകളില്‍ ഒന്നായി. 
 ആ കാഴ്ചയ്ക്ക് അത്രക്കും മോഹിപ്പിക്കുന്ന വശ്യതയുണ്ടായിരുന്നു.  നോക്കിയിട്ടും 
നോക്കിയിട്ടും മതിവരാതെ ആ വിസ്മയ കാഴ്ചയില്‍ ഞാന്‍ മതിമറന്നു നിന്നു.  
തണുപ്പിന്റെ കാഠിന്യം മൂലം അധികനേരം നില്‍ക്കാനാവാതെ പ്രഭാത
കൃത്യങ്ങള്‍ നിര്‍വഹിച്ചു ഞാന്‍ ക്യാംപിലേക്ക് മടങ്ങി.  വായില്‍ വെളളമൊഴിച്ചാല്‍ താടിയെല്ലു വരെ മരവിച്ചു പോകുന്ന തണുപ്പ്.    എന്റെ  ഈ യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ച   സമ്മാനിച്ച   കേദാര്‍നാഥ്   ഭഗവാനെ  ഞാന്‍   മനസ്സാ   സാഷ്ടാംഗം പ്രണമിച്ചു.    5.30 ആയപ്പോഴേക്കും എല്ലാവരും തന്നെ എഴുന്നേറ്റു.  കേദാര്‍നാഥ് ക്ഷേത്രം ഏഴുമണിക്കേ തുറക്കൂ. പക്ഷേ തിരക്കൊഴിവാക്കാന്‍ 
6 മണിക്കുതന്നെ ക്ഷേത്രത്തില്‍ എത്തി.  ആര്‍ക്കും പരസ്പരം സംസാരിക്കാനാവാത്ത വിധം തണുപ്പ് അധികമായിരുന്നു.  തണുപ്പകറ്റാന്‍ ക്ഷേത്രത്തിനു സമീപം സന്യാസിമാര്‍ കഞ്ചാവുപുകയ്ക്കുന്നത് കണ്ടു.  തണുപ്പിന്റെ കാഠിന്യം നിമിത്തം പല്ലുകള്‍ കൂട്ടിയടിക്കുന്ന ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ.  ക്ഷേത്രനടയില്‍ ഇരുന്നുകൊണ്ട് ആ മലകള്‍ കണ്ടപ്പോള്‍ വെളുപ്പിന് ഞാന്‍ കണ്ടപോലത്തെ  അത്ര ഭംഗി തോന്നിച്ചില്ല.  7 മണിയായപ്പോള്‍ ദര്‍ശനത്തിനുള്ള സമയമായി.  ഞങ്ങള്‍ക്ക് പിന്നില്‍ നീണ്ടനിരയായി ആളുകള്‍ നിന്നു.  നന്ദികേശനെ വണങ്ങി കേദാര്‍നാഥന്റെ സമീപത്തേയ്ക്ക് കാളയുടെ മുതുകുപോലുള്ള ഒരു ശിലാവിഗ്രഹമാണ് പ്രതിഷ്ഠ.  രവിയേട്ടന്‍ പൂജയ്ക്കായി ഒരു പൂജാരിയെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.  അതിനാല്‍ കേദാര്‍നാഥ് വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്താനും അഭിഷേകം ചെയ്യാനും സാധിച്ചു.  അഭിഷേകം ചെയ്തതിനുശേഷം കേദാര്‍നാഥ് ഭഗവാന്റെ വിഗ്രഹത്തില്‍ തൊട്ടുതൊഴുതു.  ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹം കടന്നുപോയതുപോലെ തോന്നി.  വിഗ്രഹത്തില്‍നിന്നും ഒരു താമരപ്പൂവ് പൂജാരി എനിക്ക് എടുത്തു തന്നു.  ക്ഷേത്രത്തില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.  ഭഗവത് ദര്‍ശനംകൊണ്ടും സ്പര്‍ശനംകൊണ്ടും നിറഞ്ഞ മനസ്സോടെ ക്ഷേത്രത്തില്‍നിന്നും പുറത്തിറങ്ങി.  തിരികെ പോരുമ്പോള്‍ ഞങ്ങള്‍ നാലു പേര്‍ മാത്രമെ നടന്നിറങ്ങാനുണ്ടായിരുന്നുള്ളൂ.  മറ്റുള്ളവര്‍ ഹെലികോപ്റ്ററിനെ അഭയം പ്രാപിച്ചു  ഞാനും സന്ദീപും കൂടി പതുക്കെ ഇറക്കം ഇറങ്ങി തുടങ്ങി.  ഓരോ അടി വെയ്ക്കുമ്പോഴും എല്ലുനുറുങ്ങുന്ന വേദന അനുഭവപ്പെട്ടു. കുത്തനെയുളള ഇറക്കം ഇറങ്ങാന്‍ വളരെ ബുദ്ധിമുട്ടി. ഞാന്‍ തന്നെയാണോ ഈ മലകള്‍ മുഴുവന്‍ കയറി ഇന്നലെ അവിടെ എത്തിയത് എന്ന് തോന്നി. ഇരുപത് കിലോമീറ്ററോളം കുത്തനെയുളള ഇറക്കവും വളഞ്ഞു പുളഞ്ഞ പാതയും താണ്ടി ഉച്ചക്ക് 03.00 മണിക്ക് താഴെ എത്തി. സോന പ്രയാഗ് വരെ ജീപ്പ് കിട്ടി. ജീപ്പില്‍ നിന്നും ഇറങ്ങാന്‍ വരെ കഴിയാത്ത അവസ്ഥയിലായിരുന്നു. കാലുകളില്‍ നീരു വച്ചു കഴിഞ്ഞിരുന്നു. സോന പ്രയാഗില്‍ നിന്ന് ഞങ്ങള്‍ 3 പേര്‍ ചേര്‍ന്ന് ഒരു ജീപ്പ് വിളിച്ച് ഫാട്ടയിലേക്ക് പോയി. റൂമില്‍ എത്തി കുറച്ചുനേരം കിടന്നു. ആരും തിരിച്ചെത്തിയിട്ടില്ലായിരുന്നു.. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കണമെങ്കില്‍ പരസഹായം വേണ്ടി വരുമെന്ന അവസ്ഥ. വൈകിട്ട് എഴുന്നേറ്റ് പാചകപ്പുരയുടെ അടുപ്പില്‍ തീ കാഞ്ഞു. കേശവന്‍ നമ്പൂതിരി വന്നപ്പോള്‍ റൂമിലേക്ക് പോയി. രാത്രി ഭജനയും മറ്റും ഉണ്ടായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. രാത്രി ചോറും ചപ്പാത്തിയും പച്ചക്കറിയും വഴുതനങ്ങ കൊണ്ടു ഉണ്ടാക്കിയ ഡ്രൈ മസാലയും കഴിച്ചു. അപ്പോഴേക്കും തണുപ്പ് കൂടി കൂടി വന്നു. കിടക്ക സഞ്ചിയിലേക്ക് കയറിയത് മാത്രമേ ഓര്‍മ്മയുളളു. സുഖകരമായ ഉറക്കത്തിലേക്ക്……….
,

രാവിലെ 3.30-ന് മനസ്സുമാത്രം എഴുന്നേറ്റു.  അവശനായ ശരീരം മടിപിടിച്ച് കിടന്നു.  കുറച്ചുനേരം പണിപ്പെട്ട് കട്ടിലി്ല്‍ തന്നെ ഇരുന്നു. കുറച്ചുനേരം പ്രാണായാമം ചെയ്ത് ശരീരം ചൂടുപിടിപ്പിച്ചു. പെട്ടെന്ന് ഫ്രഷായി.  കുളിക്കാന്‍ ചൂടുവെള്ളം കിട്ടി.  ഇനി യാത്ര ബദരീനാഥിലേയ്ക്ക്.  250 കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ബദരീനാഥിലെത്താന്‍.
                 
                                         
                                                         അളകനന്ദ  നദി 
 ഉത്തരാഞ്ചല്‍ സംസ്ഥാനത്തിലെ ഗഡ്‌വാള്‍ ജില്ലയില്‍ ഹരിദ്വാറിന് വടക്കുകിഴക്കായി അളകനന്ദയുടെ തീരത്താണ് ബദര്യാശ്രമം സ്ഥിതി ചെയ്യുന്നത്.  കേദാര്‍നാഥില്‍നിന്നും രുദ്രപ്രയാഗ്, ഗോള്‍ട്ടില്‍, കര്‍ണ്ണപ്രയാഗ്, നന്ദപ്രയാഗ്, ചമോലി, ഭീരാനി, പീപ്പല്‍കോട്ടി, തന്‍ഗാനി- ജോഷി മഠ്- വിഷ്ണുപ്രയാഗ്- ഗോവിന്ദഘട്ട് - പാണ്ടുഘട്ട്- ഹനിമാന്‍ചട്ടി വഴി ബദരിയിലേക്ക് 250 കിലോമീറ്ററോളം ദൂരം താണ്ടണം.
പുരാണപ്രസിദ്ധമായ സ്ഥലമാണ് ബദര്യാശ്രമം.  നരനാരായണന്‍മാര്‍ അനേകവര്‍ഷം തപസ്സുചെയ്ത സ്ഥലം.  നരനാരായണന്‍മാരുടെ പുനരവതാരമാണ് ശ്രീകൃഷ്ണനും അര്‍ജ്ജുനനും. ക്ഷേത്രപഴമ പ്രകാരം അശോകചക്രവര്‍ത്തിയുടെ കാലത്ത് ഇത് ഒരു ബുദ്ധമതസങ്കേതമായിരുന്നു. എന്നാല്‍ ശങ്കരാചാര്യര്‍ ഹിന്ദുനവോത്ഥാനവുമായി ബന്ധപ്പെട്ട് ബദരിയെ പുനഃസൃഷ്ടിക്കുകയായിരുന്നു എന്നത് ചരിത്രകാരന്‍മാര്‍ ഉറപ്പായി സമര്‍ത്ഥിക്കുന്നു.

ശങ്കരാചാര്യര്‍ മൂന്നുപ്രാവശ്യം ഭാരതം ചുറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം.                ശ്രീ പരമശിവന്‍ ചണ്ഡാളരൂപത്തില്‍ പ്രത്യക്ഷപ്പെട്ട സമയത്ത് ശങ്കരാചാര്യരോട് ബദരിയില്‍ പോകണമെന്ന് ആജ്ഞാപിക്കുകയും അദ്ദേഹം ബദരിയിലെത്തി വ്യാസമുനിയെ ദര്‍ശിക്കുകയും ചെയ്തു.  ക്ഷേത്രത്തിനു മുന്നിലെ നാരദ്കുണ്ഠില്‍ മുങ്ങിയെടുത്ത വിഗ്രഹം ഇന്നത്തെ രീതിയില്‍ പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് സ്‌കന്ധപുരാണത്തില്‍ പരാമര്‍ശിക്കുന്നു.

രുദ്രപ്രയാഗില്‍ വണ്ടി നിര്‍ത്തി ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം തന്നു. നല്ല വിശപ്പുണ്ടായിരുന്നു. ഞാന്‍ ഏഴ് ഇഡ്ഡലി കഴിച്ചു. സംഘത്തിലെ ഒട്ടു മിക്കവരും സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ശരീരം മുഴുവനും വേദനയാണെങ്കിലും എന്റെ വയറിനുമാത്രം ഒരു കുഴപ്പവുമുണ്ടായിരുന്നില്ല.

രുദ്രപ്രയാഗില്‍ നിന്നും ബദരിയിലേക്കുളള വഴി അത്യന്തം ദുര്‍ഘടം നിറഞ്ഞതാണ്. ഇത്രയും ദൂരം ഹിമാലയത്തിന്റെ വശ്യഭംഗി കണ്ട് മതിയാവാത്ത ഞങ്ങള്‍ക്ക് ഹിമാലയത്തിന്റെ വന്യഭംഗിയിലേക്കുളള യാത്രാരംഭമായിരുന്നു പിന്നീട്. സുന്ദരമായ സ്ഥലങ്ങളൊന്നും ഇനി കാണില്ല. വളരെ വീതി കുറഞ്ഞ വഴി. ചെങ്കുത്തായതും കുതിര്‍ന്ന് എപ്പോള്‍ വേണമെങ്കിലും നിലം പതിച്ചേക്കാവുന്നതുമായ മലകള്‍. എതിരെ വാഹനങ്ങള്‍ വന്നാല്‍ എല്ലാവരും ചങ്കിടിപ്പോടെ ബദരി നാരായണനെ വിളിക്കുന്നു. റോഡ് സൈഡില്‍ നിന്നും വളരെ ആഴത്തിലുളള താഴ്‌വരകള്‍ കടുത്ത ഭീതി ഉളവാക്കി. വീതി തീരെ കുറഞ്ഞ് ആകാശത്തിലേക്ക് കയറി പോവുന്ന വഴികള്‍.  വഴിനീളെ പട്ടാളക്കാരുടെ വാഹനങ്ങള്‍.  ജെ.സി.ബികള്‍  മാര്‍ഗ്ഗതടസ്സം മാറ്റാനായി വഴിനീളെ കിടക്കുന്നുണ്ടായിരുന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ കര്‍ണ്ണപ്രയാഗില്‍ എത്തി.  കുന്തീപുത്രനായ കര്‍ണ്ണന്‍ ഇവിടെ വെച്ചാണ്  സൂര്യഭഗവാനെ തപസ്സുചെയ്തത്.

കര്‍ണ്ണപ്രയാഗ് കഴിഞ്ഞാല്‍ വീണ്ടും കുറച്ചുകൂടി ദുര്‍ഘടമായ വഴികള്‍ തുടങ്ങുന്നു.  മലയുടെ പള്ളയില്‍ വെട്ടിയുണ്ടാക്കിയ കേവലം 7 അടിയോളംമാത്രം വീതിയുള്ള വഴിയിലൂടെ വാഹനം അരിച്ചരിച്ചാണ് കയറിപ്പോകുന്നത്.  ഞങ്ങള്‍ക്ക് പേടി 
തോന്നാതിരിക്കാന്‍ രവിയേട്ടന്‍ എന്തെങ്കിലും രസകരമായ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ജോഷിമഠ് എത്തി.  ഇവിടെവെച്ചാണ്                              ശങ്കരാചാര്യര്‍ വേദങ്ങള്‍ക്ക് ഭാഷ്യം രചിച്ചത്. ആറുമാസക്കാലം ബദരീക്ഷേത്രം അടഞ്ഞുകിടക്കുമ്പോള്‍  ജോഷിമഠിലെ നരസിംഹക്ഷേത്രത്തിലാണ് ബദരീ നാരായണന് പൂജ. ജ്യോതിര്‍മഠം എന്നാണ് ഈ മഠത്തിന്റെ പേര്.  ഇവിടെയുളള വൃക്ഷച്ചുവട്ടില്‍ ധ്യാനത്തിലിരിക്കുമ്പോഴാണ് ശങ്കരന് ജ്ഞാനോദയം ഉണ്ടായത്.
ജ്ഞാനോദയം ഉണ്ടാകുമോ എന്നറിയാന്‍ ഞാനും സന്ദീപും കുറേനേരം ആ വൃക്ഷച്ചുവട്ടില്‍ ഇരുന്നുനോക്കി.

രണ്ട് ആശ്രമങ്ങളാണ് ഇപ്പോള്‍ ജോഷിമഠില്‍ ഉളളത്.  ഈ രണ്ടു ആശ്രമങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കങ്ങളും കേസുകളും നടക്കുകയാണ്.  ഇപ്പോള്‍  കോടതി വിധി പഴയ മഠത്തിന് അനുകൂലമായിട്ടാണ് അവിടെ ഭീഷ്മരുടെ ഒരു പടുകൂറ്റന്‍ പ്രതിമ (ശരശയ്യയില്‍ കിടക്കുന്നത്) ഉണ്ട്.  ഞങ്ങള്‍ പഴയ ആശ്രമത്തിലും പുതിയ ആശ്രമത്തിലും പോയി.

ജോഷി മഠം കഴിഞ്ഞാല്‍ പിന്നെ വണ്‍വേ ആയാണ് യാത്ര.  വഴിക്കുളള  വീതിക്കുറവും ഇടയ്ക്കിടെയുളള മണ്ണിടിച്ചിലും യാത്ര കൂടുതല്‍ ദുര്‍ഘടമാക്കുന്നു.
വിഷ്ണു പ്രയാഗില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിച്ചു. അവിടെ ഉറങ്ങാന്‍ സാധിച്ചില്ല. ഒരു തൂക്കൂ പാലം പ്രയാഗിന് മുകളിലായി ഉണ്ട്. ഞാനും ശശിയേട്ടനും പാലത്തില്‍ കയറി.
വിഷ്ണു പ്രയാഗ് കഴിഞ്ഞ് വണ്ടി ഗോവിന്ദഘട്ടിലെത്തി. ദേവതാരു വ്യക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന സ്ഥലമാണ് ഇത്. ഇവിടെ നിന്നും വെറും 7 കിലോമീറ്ററേ ബദരിയിലേക്കുളളു. ആ യാത്ര ഒരു ഉള്‍ക്കിടിലത്തോടു കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. വഴിയില്‍ പലയിടത്തും വാഹനങ്ങള്‍ മുകളില്‍ നിന്നും വീണ് തകര്‍ന്നു കിടക്കുന്ന കാഴ്ച ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. പല സ്ഥലത്തും പട്ടാളക്കാര്‍ വാഹനം തടഞ്ഞു നിറുത്തി വഴി ശരിയാക്കുന്നതു കണ്ടു.


                                

                                                         ഹനുമാൻ ചട്ടി
                             
കുറച്ചു കഴിഞ്ഞപ്പോള്‍ ഹനുമാന്‍ഛട്ടിയെത്തി. ഹനുമാന്‍ ബദരീശ്വരനെ ധ്യാനിച്ച് അനുഗ്രഹം വാങ്ങിയ സ്ഥലമാണ് ഹനുമാന്‍ഛട്ടി. ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിദ്ധ്യം ഹിമകൊടുമുടികള്‍ക്കിടയിലെ ഒരു നഗ്ന സത്യമാണ്. ഹനുമാന്‍ഛട്ടിയില്‍ നിന്നും ഏറ്റവും ദുര്‍ഘടവും വീതി തീരെ കുറഞ്ഞ കുത്തനെ കിടക്കുന്ന കയറ്റം ആരംഭിക്കുന്നു. നമുക്ക് നടന്ന് വാഹനത്തെ മറികടക്കാം അത്രക്ക് പതുക്കെ അരിച്ചരിച്ചാണ് വണ്ടി കയറി പോകുന്നത്. പല സ്ഥലത്തും ചുറ്റും മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ പരന്നു കിടക്കുന്നതു കാണാം. ബദരിയെത്തുന്നതിനു തൊട്ടു മുമ്പായി ദേവദര്‍ശിനി എന്ന സ്ഥലത്തെത്തി. ചുറ്റും തൂവെളള മേഘങ്ങള്‍ക്കിടയിലൂടെ ഫോഗ് ലാമ്പ് തെളിച്ച് വണ്ടി അരിച്ചരിച്ച് മുന്നോട്ട് നീങ്ങി. സമുദ്രനിരപ്പില്‍ നിന്നും 10555 അടി മുകളില്‍. എല്ലാവരും ബദരിനാഥിനെ ശരണം വിളിച്ചു. കേശവന്‍ നമ്പൂതിരി ഭാഗവതത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലി. അവസാനം 02.00 മണിയോടുകൂടി ബസ്സ് ബദരിയിലെത്തി. ഞങ്ങള്‍ക്ക് തൊട്ടു പിറകിലുണ്ടായിരുന്ന വാഹനത്തിന്റെ മുമ്പിലേക്ക് ഭീമാകാരങ്ങളായ പാറകള്‍ ഇടിഞ്ഞു വീണ് വഴി തസ്സപ്പെട്ടതിനാല്‍ 12.00 മണിക്കൂര്‍ കഴിഞ്ഞേ അടുത്ത വാഹനം കടത്തിവിട്ടുളളൂ. ഞങ്ങളുടെ വാഹനം കഷ്ടിച്ചാണ് കടന്നു ചെന്നത്. ഞങ്ങളുടെ ട്രിപ്പ് അവസാനിച്ചതിനുശേഷം ജൂണ്‍ മാസത്തില്‍ ബദരിയില്‍ ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടാകുകയും കേരളത്തില്‍ നിന്നും പുറപ്പെട്ട സംഘം വഴിയില്‍ മൂന്ന് ദിവസം കുടുങ്ങി കിടന്ന് യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങി എന്നുളള വിവരം പിന്നീട് രവിയേട്ടന്‍ വിളിച്ചു പറഞ്ഞു. ഏതായാലും കാരുണ്യവാനായ ഭഗവാന്റെ കൃപാകടാക്ഷം ഞങ്ങളെ യാതൊരു ബുദ്ധിമുട്ടും കൂടാതെ അവിടുത്തെ സവിധത്തിലെത്തിച്ചു. ബദരി ക്ഷേത്രത്തിലേക്ക് അധികം നടക്കാനില്ല. കേവലം അര കിലോമീറ്റര്‍ മാത്രമേ താമസ സ്ഥലത്ത് നിന്നും അമ്പലത്തിലേക്കുളളു. കേദാറിലെ പോലെയുളള കാലാവസ്ഥ തന്നെയാണ് ബദരിയിലേയും. ഉച്ച സമയത്ത് പോലും കൈയ്യില്‍ ഗ്ലൗസ് ധരിക്കാതെ നില്‍ക്കാന്‍ സാധിക്കില്ല. ബദരിയിലെത്തുമ്പോഴുളള ആദ്യ കാഴ്ച നരനാരായണ പര്‍വ്വതങ്ങളാണ്. ഈ പര്‍വ്വതങ്ങള്‍ക്ക് പിറകിലായി ശിവലിംഗ പര്‍വ്വതവും കാണാം. വര്‍ണ്ണ വിസ്മയങ്ങളാല്‍ ആരെയും കൊതിപ്പിക്കുന്ന ബദരി ക്ഷേത്രത്തിന്റെ ദൂരക്കാഴ്ച ഞങ്ങളെ കുറച്ചൊന്നുമല്ല ആവേശഭരിതരാക്കിയത്. പക്ഷെ കാലുകളുടെ വേദന അതേ തീവ്രതയോടെ തന്നെയുണ്ട്.







Badarinath temple

                                       
ശ്രീകൃഷ്ണവതാരം തുടങ്ങാനായി ഭഗവാന്‍ യാത്ര ആരംഭിച്ചതും ഇവിടെ നിന്നാണ്. ഈ പുണ്യഭൂമിയില്‍ ജനിക്കാന്‍ ദേവന്മാര്‍ പോലും കൊതിക്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണ്ണമായും കരിങ്കല്ലിലാണ്. തറനിരപ്പില്‍ നിന്നും 15 അടിയോളം ഉയരത്തിലാണ് ക്ഷേത്രം. അളകനന്ദയില്‍ വെളളപ്പൊക്കമുണ്ടായാലും ക്ഷേത്രത്തില്‍ അതിന്റെ ദോഷം ഇല്ലാതിരിക്കാനാവണം ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബദരിയില്‍ മഹാവിഷ്ണു പ്രതിഷ്ഠ (പൂര്‍ണ്ണമായും സാളഗ്രാമശിലയില്‍) കൂടാതെ ഗണപതി, കുബേരന്‍, ഉദ്ധവര്‍, ചതുര്‍ഭുജനാരായണന്‍, നരന്‍, നാരദന്‍, ഗരുഢന്‍, ലക്ഷ്മീദേവി എന്നീപ്രതിഷ്ഠകളും ഉണ്ട്. 
ബ്രഹ്മകപാല്‍ എന്നറിയപ്പെടുന്ന ഋഷിഗംഗയും അളകനന്ദയും ഒന്നിക്കുന്ന സ്ഥലം ശ്രാദ്ധകര്‍മ്മങ്ങള്‍ക്ക് വിശേഷമാണ്.  ബ്രഹ്മാവിന്റെ തല നുളളിയെടുത്ത ശിവന്‍ ബ്രഹ്മഹത്യാശാപത്തില്‍ നിന്നും പാപനിവൃത്തിക്കായി അളകനന്ദാതീരത്ത് ഈ സ്ഥലത്താണ് തപസ്സുചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു.  അതിനാലാണ് ഈ സ്ഥലം ബ്രഹ്മകപാല്‍ എന്നറിയപ്പെടുന്നത്.  ശ്രാദ്ധകര്‍മ്മങ്ങള്‍ക്ക് വിശ്വപ്രസിദ്ധമാണ് ഈ സ്ഥലം.  മരിച്ചുപോയവര്‍ക്കായി  ഈ ലോകത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ ബലികര്‍മ്മമാണ് ബ്രഹ്മകപാലിലേത് എന്ന് വിശ്വസിക്കപ്പെടുന്നു.  ഇവിടെ ആത്മ പിണ്ഡസമര്‍പ്പണം കൂടി നടത്തപ്പെടുന്നു.

ശ്രീകൃഷ്ണാവതാരത്തിനുശേഷം സ്വര്‍ഗ്ഗാരോഹണം പൂണ്ട ശേഷം ഭഗവാന്‍ മടങ്ങിയെത്തിയതും ബദരിയിലേക്കായിരുന്നു. പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണ യാത്രയും  ഈ വഴിയ്ക്കായിരുന്നു.

കേദാര്‍നാഥിലേതുപോലെ തന്നെ ബദരീനാഥും ആറുമാസക്കാലം അടച്ചിടും.  ബദരീനാരായണനോടൊപ്പം ഗരുഢപ്രതിഷ്ഠ ഉളളതിനാല്‍ ബദര്യാശ്രമത്തില്‍ സര്‍പ്പങ്ങള്‍ കാണില്ല.  നരനാരായണ പര്‍വ്വതത്തിന് താഴെ ഉജ്ജ്വലശോഭയോടെ ബദരീക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നു.  എ.ഡി.1200 കളില്‍  കാല്‍നടയായി ഇവിടെയെത്തിയ ശങ്കരാചാര്യര്‍ ശിവാജ്ഞപ്രകാരം മഞ്ഞുപാളികള്‍ ഒഴുകുന്ന അളകനന്ദയില്‍ മുങ്ങി സാളഗ്രാമവിഗ്രഹം എടുത്ത് പ്രതിഷ്ഠിച്ച് പൂജാകര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തി എന്നാണ് ഐതിഹ്യം.  ചെറിയ പാലത്തിലൂടെ അളകനന്ദയെ മുറിച്ചുകടന്നുവേണം അമ്പലമുറ്റത്തെത്താന്‍.  അവിടെ നമുക്കായ് മറ്റൊരു വിസ്മയം കാത്തിരിക്കുന്നു.  തപ്തകുണ്ഠ് ഭൂമിയുടെ ഉളളറകളില്‍ നിന്നും തിളച്ചുമറിയുന്ന ജലം ബദരീനാഥന്റെ ഇടതുവശത്ത് താഴെയായി ഒരു ചെറിയ കുളത്തില്‍ സംഭരിക്കപ്പെട്ട് താഴെ അളകനന്ദയിലേക്ക് പൈപ്പുവഴി ഒഴുകുന്നു. തപ്തകുണ്ഠില്‍ വെളുപ്പിന് കടുത്ത മഞ്ഞില്‍ മാത്രമേ ഇറങ്ങാനാകൂ എന്നും അവിടെ കുളിച്ചാല്‍ കാലിലെ നീരും വേദനയും പെട്ടെന്ന് തന്നെ മാറും എന്നും രവിയേട്ടന്‍ പറഞ്ഞു.

മുറിയിലെത്തി ഒന്നുവിശ്രമിച്ച് ഞങ്ങള്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് അമ്പലത്തിലേക്കുപോയി.  ബദരിയില്‍ ഒരു മൊബൈലിനും റേഞ്ച് ഉണ്ടായിരുന്നില്ല.

 കേരളത്തില്‍ നിന്നുളള പൂജാരിമാരെ ബദരിയിലെ പൂജയ്ക്കായി നിയോഗിച്ചത് ശങ്കരാചാര്യരാണ്. റാവല്‍ജി എന്നാണ് ഈ പൂജാരി അറിയപ്പെടുന്നത്.  ശബരിമലയിലെ പോലെ തന്നെ ബ്രഹ്മചാരിയായി ഭഗവാനോടൊപ്പം കഴിയുന്ന ഇവര്‍ ശരിക്കും രാജാവിനുതുല്യമായ പദവിയിലാണ്.  ഉത്തരേന്ത്യക്കാര്‍ മലയാളികളെ വില വയ്ക്കുന്നുണ്ടെങ്കില്‍ റാവല്‍ജിയെക്കൊണ്ടും ശങ്കരാചാര്യരെക്കൊണ്ടും മാത്രമാണ്.  ക്ഷേത്രത്തിലെത്തി ആദ്യം റാവല്‍ജിയെക്കാണാന്‍ ഇപ്പോള്‍ അവസരമുണ്ടെന്ന് രവിയേട്ടന്‍ പറഞ്ഞു.  വടക്കേ മലബാറുകാരനായ റാവല്‍ജി അതീവ തേജസ്സോടെ ഞങ്ങളുടെയിടയില്‍ ഒരു  സാധാരണക്കാരനെപ്പോലെ ഇരുന്നു.  എല്ലാവരും ഫോട്ടോ എടുത്തു.


                                                       
                                                                    റാവൽജിയുടെ കൂടെ

  പ്രസാദം തന്നു.  റാവല്‍ജിയെക്കണ്ടതിനുശേഷം   ഞങ്ങള്‍ ദര്‍ശനത്തിനായി ക്യൂ നിന്നു.  തണുപ്പ് കൂടിക്കൂടി വന്നു. സാളഗ്രാമശിലയില്‍ തീര്‍ത്ത ഭഗവാന്റെ ദിവ്യ രൂപത്തില്‍ ശ്രീകൃഷ്ണചൈതന്യം നിറഞ്ഞുനില്‍ക്കുന്നു.  “എന്റെ ഗുരുവായൂരപ്പാ” എന്നാണ് പ്രാര്‍ത്ഥിച്ചത്.  അധികം മലകള്‍ കയറാതെ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലമായതിനാല്‍ കേദാറിനേക്കാള്‍ തിരക്കുണ്ട്.   ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു.  രാത്രി വരെ അമ്പലത്തില്‍ ഇരുന്നു. പ്രഭാഷണങ്ങളാലും ഭജനകളാലും അമ്പലപരിസരം ശബ്ദമുഖരിതമായിരുന്നു.  തണുപ്പ് കൂടിക്കൂടി വന്നു.  സഹിക്കാവുന്നതില്‍ കൂടുതലായപ്പോള്‍ ഞാനും സന്ദീപും മുറിയിലേക്കുതിരിച്ചു.  രാത്രി വിഭവസമൃദ്ധമായ ഉത്തരേന്ത്യന്‍ ഭക്ഷണത്തോടൊപ്പം അതിസ്വാദിഷ്ഠമായ തേങ്ങാപ്പാല്‍ ചേര്‍ത്ത ഒരു പച്ചക്കറി കുറുമയും രവിയേട്ടന്‍ ഒരുക്കിയിരുന്നു.  ഞാന്‍ ചപ്പാത്തിയും കുറുമയും മാത്രമേ കഴിച്ചുളളൂ.  കൂടെ ഫ്രൂട്ട്‌സ് സലാഡും.  അതിരാവിലെ എഴുന്നേറ്റ് ദര്‍ശനത്തിനായി പോകണമെന്ന് രവിയേട്ടന്‍ പറഞ്ഞിരുന്നു.    നല്ല തണുപ്പുണ്ടെങ്കിലേ തപ്തകുണ്ഠില്‍ കുളിക്കാന്‍ കഴിയൂ.  അല്ലെങ്കില്‍ ചൂട് സഹിക്കാന്‍ കഴിയില്ല.  വെളുപ്പിന്  രണ്ടുമണിയ്ക്ക് എഴുന്നേറ്റ് കടുത്ത മഞ്ഞില്‍ ഞങ്ങള്‍ വിറച്ചുവിറച്ച് തപ്തകുണ്ഠില്‍ എത്തി.  ശരീരവേദന വല്ലാതെ കൂടിയിരുന്നു.  തപ്തകുണ്ഠിനു താഴെയായി അളകനന്ദയില്‍ നാരദശില എന്ന പാറ കാണാം.

കുളിക്കുന്നതിനായി പതിയെ ഇറങ്ങി വെളളത്തില്‍ കാല്‍ തൊട്ട നിമിഷം ഞാന്‍ ഞെട്ടിപ്പോയി.  തിളച്ചുമറിഞ്ഞുവരുന്ന വെളളം.  കഠിനമായ തണുപ്പില്‍ വിറച്ചുനിന്ന ഞാന്‍ പതിയെ തപ്തകുണ്ഠിലെ ആവി പറക്കുന്ന വെളളത്തില്‍ ഇറങ്ങി.  ഏതാണ്ട് ഒരു മണിക്കുറോളം തപ്തകുണ്ഠില്‍ കഴുത്തറ്റം വെളളത്തില്‍ ഇറങ്ങി നിന്നു.  വേദന തോന്നുന്ന ഭാഗങ്ങളില്‍ തിരുമ്മാന്‍ രവിയേട്ടന്‍ പറഞ്ഞു.  കുളി കഴിഞ്ഞ് അത്യത്ഭുതകരമായ സന്തോഷത്തോടെയാണ് കരയ്ക്കുകയറിയത്.  വേദന തീര്‍ത്തും മാറിയിരുന്നു. 

ബ്രഹ്മകപാലില്‍ പിണ്ഡകര്‍മ്മം നടത്താനുളളവര്‍ അങ്ങോട്ടുപോയി.  ഞങ്ങള്‍ കുറച്ചുപേര്‍ ക്ഷേത്രദര്‍ശനം നടത്തി.  വെളുപ്പിന് തിരക്ക് ഒട്ടും ഉണ്ടായിരുന്നില്ല.  ഭഗവാനെ മനസ്സുനിറയെ തൊഴുവാന്‍ സാധിച്ചു.  എല്ലാമൊരുസ്വപ്നം പോലെ തോന്നുന്നു.  പലരും പലതവണ ശ്രമിച്ചിട്ടും ചെന്നെത്താന്‍ പറ്റാത്ത സ്ഥലത്ത് കേവലം രണ്ടുമാസത്തെ  തയ്യാറെടുപ്പുകൊണ്ട് ഞാന്‍ എത്തിച്ചേര്‍ന്നു എന്നത് ഒരു സ്വപ്നമായിട്ടു തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു.  ഏതാണ്ട് പതിനൊന്നു മണി വരെ ഞങ്ങള്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു.  മുറിയിലെത്തി പൂരിയും സബ്ജിയും കഴിച്ചു.  ഞാനും മുരളിയേട്ടനും പുറത്തിറങ്ങി.  വേദങ്ങള്‍ രചിക്കാനുപയോഗിച്ചിരുന്ന ഭൂര്‍ജ് പത്ര ബദരിയില്‍ കിട്ടും എന്ന് കേട്ടിരുന്നു.  വേദവ്യാസന്‍ പുരാണങ്ങളെല്ലാം രചിച്ചിരുന്നത്  ഒരിക്കലും നശിച്ചുപോവാത്ത ഈ ഭൂര്‍ജ് വൃക്ഷത്തിന്റെ തൊലിയിലാണ്. കുറേ അന്വേഷിച്ചു നടന്നു.  ഹോട്ടലിലെ റൂം ബോയി പറഞ്ഞു ഇവിടെ  ഭൂര്‍ജ് പത്രക്ക് നിരോധനമാണ്.  അധികമായി  ഭൂര്‍ജ് പത്രക്ക് വേണ്ടി  മരങ്ങള്‍ നശിപ്പിക്കുന്നതിനാല്‍ ഭൂര്‍ജ് വൃക്ഷങ്ങള്‍ അതിവേഗം  അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.  ബദരിക്കു വളരെ മുകളിലായി മനുഷ്യവാസം ഇല്ലാത്ത ഇടങ്ങളില്‍  ഗവണ്‍മെന്റ് ഭൂര്‍ജ് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു.  ബദരിവരെ എത്തിയിട്ടും ഇത്രയും ആഗ്രഹിച്ചിട്ടും ഭൂര്‍ജ് പത്ര ലഭിക്കാത്തതിനാല്‍ വലിയ വിഷമമായി.  ഞങ്ങളുടെ റൂം ബോയിയെ ഏതു വിധേനയും ചാക്കിലാക്കി ആഗ്രഹം സാധിക്കണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു.  ഉച്ചയ്ക്ക് ഭക്ഷണസമയത്ത് അവന്‍ പുറത്ത് ഞങ്ങളെ നോക്കി പരുങ്ങി നില്‍പ്പുണ്ടായിരുന്നു. ഒരു ഭുര്‍ജ്പത്ര അതീവരഹസ്യമായി അവന്‍ ഞങ്ങളെ ഏല്‍പ്പിച്ചു.  വലിപ്പം കുറഞ്ഞതാണുലഭിച്ചതെങ്കിലും ആഗ്രഹം സാധിച്ചല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു.  രവിയേട്ടനെക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തു.

ബദരിയില്‍ കുബേരന് പണക്കിഴി കൊടുക്കുന്ന ആചാരമുണ്ട്, ഇന്ന് കൊടുത്താല്‍ പിറ്റേ ദിവസം പൂജിച്ചതിനുശേഷം വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കാനായി തിരിച്ചുകിട്ടും.

                                                 



ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ ബദരിയില്‍നിന്നും കേവലം നാലു കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനാ എന്ന ഗ്രാമത്തിലേയ്ക്ക് പോയി.  ഇന്ത്യയുടെ അവസാനഗ്രാമമാണ് ഇത്.  കമ്പിളി കുടില്‍വ്യവസായം പോലെ ചെയ്യുന്ന സാധാരണക്കാരായ പാവം മനുഷ്യര്‍ വസിക്കുന്ന ഒരു കൊച്ചുഗ്രാമം.  കേവലം 6 മാസക്കാലം മാത്രമേ ഇവിടെ ഇവര്‍ക്ക്  താമസിക്കാന്‍ കഴിയൂ.  മഞ്ഞുകാലത്ത് അടുത്ത 6 മാസം ഇവര്‍ ജോഷിമഠിലാണ് താമസം.  ഇവരുടെ വീടുകളും മറ്റും 6 മാസക്കാലം മഞ്ഞിനടിയിലാകും.  മനായിലെ ആളുകളുടെ ജീവിതമൂല്യങ്ങള്‍ മറ്റുളളവര്‍ക്ക് മാതൃകയാണ്. വളരെ അദ്ധ്വാനശീലരും എന്നാല്‍ അര്‍ഹതയില്ലാത്തത് ആഗ്രഹിക്കാത്തവരുമാണ്.  ഒരു സഹായത്തിനായി 10/- രൂപ കൊടുത്തപ്പോള്‍ തൊപ്പി വില്പനക്കാരിയായ സ്ത്രീ പറഞ്ഞത് “ഞങ്ങള്‍ തുന്നിയ തൊപ്പികള്‍ വാങ്ങി പണം തരൂ എന്നാണ്”. 

                                           
                                      
മനായ്ക്കപ്പുറം ചൈനീസ് അധിനിവേശ ടിബറ്റാണ്.  ഇവിടെയുളള വ്യാസഗുഹയും ഗണേശഗുഹയും വിസ്മയക്കാഴ്ചകളാണ്.  പുസ്തകം അടുക്കിവച്ച നിലയിലാണ് വ്യാസഗുഹ.

                                         
                                                     
                                                                                    വ്യാസ ഗുഹ

  വ്യാസഗുഹയില്‍ ഇരുന്നാണ് വേദവ്യാസന്‍ ലോകത്തിലെ ഏറ്റവും ബൃഹത് ഇതിഹാസമായ മഹാഭാരതം രചിച്ചത്.  തൊട്ടുമുന്നിലുളള ചെറിയഗുഹയില്‍ ഇരുന്ന് ഗണപതി അത് എഴുതി എടുത്തു എന്നാണ് ഐതിഹ്യം.  മഹാഭാരത രചനയില്‍ തന്നെ സഹായിക്കാന്‍ ഒരാളെത്തേടിയുളള യാത്രയ്ക്കിടയില്‍ വ്യാസന്‍ ഗണപതിഭഗവാനെ  സമീപിച്ചു.  ഗണപതി തയ്യാറായെങ്കിലും ഒരു നിബന്ധന മുന്നോട്ടുവച്ചു.  ആദ്യാവസാനം ഇടതടവില്ലാതെ പാരായണം ചെയ്യണം.  എങ്കിലേ ഇത് പകര്‍ത്തിയെഴുതൂ.  അസാധ്യമായിതോന്നിയ ഈ നിര്‍ദ്ദേശം കേട്ടിട്ട് വ്യാസനും ഒരു നിര്‍ദ്ദേശം വച്ചു.  താന്‍ പറയുന്ന ഓരോ വരിയുടേയും അര്‍ത്ഥം മനസ്സിലാക്കി മാത്രമേ എഴുതാവൂ എന്ന്.  അങ്ങിനെ അവര്‍ രണ്ട് ഗുഹകളിലായി ഇരുന്ന് രചന തുടങ്ങി.  വ്യാസന്‍ ഉരുവിടുന്ന ജ്ഞാനത്തിന്റെ മുത്തുമണികളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ഗണപതിയെടുക്കുന്ന ആ ചെറിയ ഇടവേളയില്‍ അദ്ദേഹം അടുത്ത വരി മനസ്സില്‍ രൂപപ്പെടുത്തി.  അങ്ങനെ അനുസ്യൂതം തുടര്‍ന്ന ആ കര്‍മ്മത്തിലൂടെ ഒരു അമൂല്യ ഗ്രന്ഥം പിറവിയെടുത്തു.  കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെങ്കിലും നേരില്‍ കാണുമ്പോള്‍ വിശ്വസനീയം തന്നെ.  അതിര്‍ത്തി ഗ്രാമം ആയതിനാല്‍ പട്ടാളത്തിന്റെ സജീവ സാന്നിധ്യം  കാണാം.  മുകളില്‍ മലമടക്കുകളില്‍ കൈലാസത്തിലേക്കുള്ള പുതിയ പാതയുടെ പണി നടന്നുകൊണ്ടിരിക്കുന്നത് കണ്ടു.

                                                                                                         
                                                
                                                                       bheem choola

             
വ്യാസഗുഹ കഴിഞ്ഞ് സരസ്വതീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് കുത്തനെയുള്ള ഇറക്കത്തിലേക്ക്.  പഞ്ചപാണ്ഡവന്‍മാര്‍ മഹാപ്രസ്ഥാനത്തിനുപോയ വഴിയിലൂടെ സ്വര്‍ഗ്ഗാരോഹിണിയിലേയ്ക്കുള്ള വഴിയിലൂടെയാണ്   ഇപ്പോള്‍ യാത്ര.  സഹോദരന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ കുരുക്ഷേത്രയുദ്ധത്തിനുശേഷം നിരര്‍ത്ഥകമായ ലൗകീക ജീവിതത്തിന് വിരക്തി തോന്നിയ പഞ്ചപാണ്ഡവര്‍ അഭിമന്യുവിന്റെ                       മകനായ പരീക്ഷിത്തിനെ രാജ്യഭരണം ഏല്‍പ്പിച്ചിട്ട് പാഞ്ചാലിയോടൊപ്പം മഹാപ്രസ്ഥാനത്തിനായി ഹിമാലയത്തിലേയ്ക്ക് തിരിച്ചു.  കഠിനമായ ആ യാത്രയില്‍ ഓരോരുത്തരായി  മരിച്ചു വീണു.  ഒടുവില്‍ അവശേഷിച്ച യുധിഷ്ഠിരന്‍ മാത്രം ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയി എന്നാണ് വിശ്വാസം.  യാത്രാമദ്ധ്യേ ഇവര്‍ ഈ പ്രദേശത്ത് എത്തുകയുണ്ടായി.  ഇവിടെ ശക്തിയായി ഒഴുകുന്ന സരസ്വതീനദി മുറിച്ചുകടക്കുവാന്‍ ദ്രൗപദിയ്ക്കുകഴിഞ്ഞില്ല.  അതിനാല്‍ ഭീമസേനന്‍ അടുത്തുളള പര്‍വ്വതത്തില്‍ നിന്നും ഒരു കൂറ്റന്‍ പാറ അടര്‍ത്തിമാറ്റി നദിക്കുകുറുകെ പാലം തീര്‍ത്തു.   അതാണ് ഇന്ന് സരസ്വതീനദിക്ക് കുറുകെ കാണുന്ന ഭീംചൂല.  സരസ്വതീനദിയുടെ ഉത്ഭവം മാത്രമേ നമുക്കുകാണാന്‍ കഴിയൂ.  പാറക്കെട്ടുകളിലെ ഗുഹയ്ക്കുളളില്‍ നിന്നും ശക്തിയായി കുതിച്ചൊഴുകുന്ന സരസ്വതീനദി, താഴെ വെളളമണലിലേക്ക്ക്ക്, ശക്തിയായി പതിക്കുന്നു. പിന്നീട് ഭൂമിക്കടിയിലൂടെ അദൃശ്യ സാന്നിധ്യമായി അലഹബാദില്‍ ത്രിവേണീസംഗമത്തില്‍ വച്ച് ഗംഗയോടും യമുനയോടും കൂടി സംഗമിക്കുന്നു.

                                                    

                                                                          സരസ്വതി നദി

സരസ്വതീക്ഷേത്രത്തില്‍ തൊഴുതു.  സരസ്വതീ നദിയില്‍ നിന്നും ഗ്രാമത്തിലെ കുട്ടികള്‍ സാഹസികമായി വെളളമെടുത്ത് വില്‍ക്കുന്നുണ്ട്.  ചെറിയ കുപ്പി വെളളം വാങ്ങി. ഇന്‍ഡ്യയിലെ അവസാനത്തെ ചായക്കട “മനായില്‍” സരസ്വതീക്ഷേത്രത്തോടു ചേര്‍ന്നാണ്. സരസ്വതീക്ഷേത്രത്തിന്റെ ഇടതുവശത്തുകൂടിയുളള പാതയാണ് സ്വര്‍ഗ്ഗാരോഹിണിയിലേയ്ക്കുളള പാത.  പാണ്ഡവര്‍ മഹാപ്രസ്ഥാനത്തിനായി കയറിപ്പോയ ആ വഴിയിലേക്ക് കുറേ നേരം നോക്കി നിന്നു.  വൈകിട്ട് തണുപ്പിന് ശക്തികൂടിയപ്പോഴേക്കും ഞങ്ങള്‍ തിരിച്ച് ബദരിയിലേക്ക് വന്നു.
                                                      

     
  “മനാ” മനസ്സില്‍ മഞ്ഞുതുളളിപോലെ തങ്ങിനില്‍ക്കുന്നു.    മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട് പ്രശാന്തസുന്ദരമായ ആ കൊച്ചു ഗ്രാമവും നിഷ്‌കളങ്കരായ ഗ്രാമവാസികളുടെ നേര്‍ചിത്രം ഒരു നൊമ്പരമായി അവശേഷിക്കുന്നു.  രാത്രി രജായിക്കുളളിലേക്ക് കയറി സുഖമായി ഉറങ്ങി.    
         വെളുപ്പിന് 4 മണിയ്ക്ക് രവിയേട്ടന്‍ വിളിച്ചുണര്‍ത്തി.  പ്രഭാതകൃത്യങ്ങള്‍   നിര്‍വ്വഹിച്ച ശേഷം 5 മണിക്കുതന്നെ യാത്ര പുറപ്പെട്ടു.  വന്നപ്പോഴുണ്ടായിരുന്ന അത്രയും ക്ലേശം ഇറക്കത്തില്‍ ഉണ്ടായിരുന്നില്ല. 
വഴിമദ്ധ്യേ ഗരുഢഗംഗയില്‍ ഇറങ്ങി.  അവിടെ ഒരു അരുവിയില്‍ തടയണ കെട്ടി വെളളം നിറച്ചിരിക്കുന്നു.  ഗരുഢഗംഗയിലെ കല്ലുകളെല്ലാം സര്‍പ്പാകൃതിയിലാണ്.  അവിടെ മുങ്ങി കല്ലെടുത്ത് പൂജാമുറിയില്‍ സൂക്ഷിക്കാം എന്ന് രവിയേട്ടന്‍ പറഞ്ഞു.  അവിടെ മുങ്ങി കല്ലെടുത്ത് ഞാന്‍ വീട്ടിലെ പൂജാമുറിയില്‍ കൈലാസത്തില്‍ നിന്നുളള ശിലയോടൊപ്പം സൂക്ഷിച്ചിട്ടുണ്ട്.  ഹിമാലയത്തില്‍ നിന്നും ഒഴുകിവരുന്ന  പല നിറത്തിലും വലിപ്പത്തിലുമുളള കല്ലുകള്‍ അവിടെ വില്പനയ്ക്ക് വച്ചിരുന്നു.  അത് കുറച്ചു വാങ്ങി. യാത്ര ശ്രീനഗറിലേക്കാണ്.  നീണ്ട 11 മണിക്കൂര്‍ യാത്രക്കുശേഷം സന്ധ്യക്ക് ശ്രീനഗറിലെത്തി.  ശ്രീനഗറില്‍ കാലാവസ്ഥ മാറി.  ചൂട് കൂടുതല്‍ ആയിരുന്നു.             ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി ആയിരുന്നു എല്ലായിടത്തും എന്റെ റൂമേറ്റ്.  ഹോട്ടലിന്റെ മുന്നിലൂടെ ഭാഗീരഥി കുതിച്ചൊഴുകുന്നു.  വലിയ വെളളാരം കല്ലുകള്‍ക്കിടയിലൂടെ ഭാഗീരഥി കുണുങ്ങി കുണുങ്ങി ഒഴുകുന്നത് മുറിയില്‍ നിന്നുനോക്കിയാല്‍ കാണാം.
ചെന്നയുടനെ തോര്‍ത്തുമെടുത്ത് ഞാനും കേശവന്‍ നമ്പൂതിരിയും സന്ദീപും കൂടെ ഭാഗീരഥിയിലേക്കുപോയി.  അന്തരീക്ഷം ചൂടുളളതാണെങ്കിലും വെളളത്തിന് ഐസുപോലെ തണുപ്പ്.  ഒട്ടും ആഴം ഉണ്ടായിരുന്നില്ല.  ആഴം ഉണ്ടായിരുന്നില്ലെങ്കിലും ശക്തമായ ഒഴുക്കായിരുന്നു.  ഞങ്ങള്‍ മതിവരുവോളം ഭാഗീരഥിയില്‍ കുളിച്ചു.  രാത്രിയാണ് മുറിയില്‍ തിരിച്ചെത്തിയത്.  രാത്രി ഭക്ഷണം വിഭവ സമൃദ്ധമായിരുന്നെങ്കിലും ഞാനും തിരുമേനിയും കഞ്ഞിയും പപ്പടവും മാത്രമേ കഴിച്ചുളളൂ.  തിരുമേനി           എല്ലാവര്‍ക്കും കാഡ്ബറീസ് സില്‍ക്ക് മിഠായി കൊടുത്തു.  സുഖമായി ഉറങ്ങി.  മുറി നല്ല വൃത്തിയുളളതായിരുന്നു.  നല്ല വൃത്തിയുളള എയര്‍ കണ്ടീഷന്‍ മുറികളാണ് എല്ലായിടത്തും സംഘാടകര്‍ ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരുന്നുത്.
പിറ്റേന്ന് ഞങ്ങള്‍ ഉത്തരകാശിയിലേക്കുപോയി.  അവിടെ പ്രസിദ്ധമായ             വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  ക്ഷേത്രത്തിന് എതിര്‍വശത്തായുളള അമ്പലത്തില്‍ ഭൂമിയില്‍ കുത്തിനിര്‍ത്തിയ ഒരു ശൂലമുണ്ട്.  കുറച്ച് ഇളക്കമുളള ആ ശൂലത്തിന്റെ അറ്റം കണ്ടുപിടിക്കാന്‍  മുഗള്‍ ഭരണകാലത്ത് 16 കോല്‍ ആഴത്തില്‍ തുരന്നുനോക്കിയെങ്കിലും അവസാനം ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്.   അത് ഖനനം ചെയ്തു നോക്കിയപ്പോള്‍ പ്രദേശത്ത് അതിശക്തമായ ഭൂകമ്പവും കനത്ത പേമാരിയും ഉരുള്‍പൊട്ടലും ഉണ്ടായി എന്ന് പറയപ്പെടുന്നു.  ഇപ്പോഴും ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍  വന്‍തോതില്‍ നടന്നുവരുന്നു.  പക്ഷേ ഇവിടുത്തെ നിര്‍മ്മിതികള്‍ പ്രകൃതിയ്ക്കനുയോജ്യമായ വിധത്തിലുളളതാണ്.  അഞ്ചുവര്‍ഷം മുമ്പ്  ഉത്തരകാശിയില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും ധാരാളം ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്തു.  പക്ഷേ ക്ഷേത്രത്തിനുതൊട്ടു മുന്‍പില്‍ ബ്രേക്കിട്ടപോലെ പ്രവാഹം നിലച്ചു എന്നത്  അത്ഭുതമായി അവശേഷിക്കുന്നു.  സുരക്ഷാഭീഷണിയുളള ക്ഷേത്രമായതിനാല്‍ എ.കെ.47 ധരിച്ച പട്ടാളക്കാരാണ് ക്ഷേത്രകാവലിന്.
മറ്റൊരു അത്ഭുതകരമായ കാഴ്ച ശിവക്ഷേത്രത്തിനുമുന്നിലായി കുറച്ച് ഇടതുഭാഗത്ത് ഒരു വലിയ പാറ നന്ദികേശന്റെ രൂപത്തില്‍ വിഗ്രഹത്തിലേക്ക് ദര്‍ശനമായി ഇരിക്കുന്നതാണ്.  പ്രകൃത്യാലുളള ഈ  അത്ഭുതം ഞങ്ങളെ വിസ്മയിപ്പിച്ചു.  
വൈകിട്ട് മാര്‍ക്കറ്റില്‍ നിന്നും പഴങ്ങള്‍, ടീ ഷര്‍ട്ട് മറ്റു ചില്ലറ സാധനങ്ങള്‍  വാങ്ങി കുറേ നേരം നടന്നു.  കാലിലെ വേദനയും നീരും പൂര്‍ണ്ണമായി എല്ലാവര്‍ക്കും മാറിയിരുന്നു.  മുറിയില്‍ രാത്രി തിരിച്ചെത്തി.  അത്താഴവും കഴിച്ച് കിടന്നുറങ്ങി.  രാവിലെ 3.30 എഴുന്നേറ്റു.  5 മണിയ്ക്ക് ഗംഗോത്രിയിലേക്കുളള യാത്ര ആരംഭിച്ചു.  യാത്രാമാര്‍ഗ്ഗത്തിലാണ് പരാശരമുനിയുടെ ആശ്രമം.  ഗംഗാനി എന്നാണ് ഈ സ്ഥലത്തിന്റെ പേര്.  റോഡിനുതാഴെ അഗാധമായ താഴ്‌വരകളാണ്.  പ്രധാന റോഡില്‍ നിന്നും കുത്തനെയുളള കയറ്റം കയറി വേണം പരാശരമുനിയുടെ ആശ്രമത്തിലേക്കുപോകാന്‍.  അല്പം ആയാസപ്പെട്ടു മാത്രമേ ഈ കയറ്റം കയറാന്‍ കഴിയൂ.  Z  ആകൃതിയിലാണ് പടവുകള്‍.  മുകളിലായി കൃഷ്ണക്ഷേത്രം, താഴെയായി ചൂടുവെളള സംഭരണിയായ വിശാലമായ വൃത്തിയുളള കുളം.  ഞാനും കേശവന്‍ നമ്പൂതിരിയും സന്ദീപും വെളളത്തിലിറങ്ങി കുറേ നേരം കുളിച്ചു.  ഗംഗയിലേക്കുളള നീരുറവകളാണ് എല്ലാം.
                                                      

                                                            Ganga starts from here
ജ്യോതിഷാചാര്യത്വമുളള പരാശരമുനിയെ ധ്യാനിച്ച് ക്ഷേത്രത്തില്‍ നിന്നും പ്രസാദം വാങ്ങി.  തുടര്‍ന്ന് കടുത്ത ഹെയര്‍ പിന്‍ വളവുകള്‍ക്കും ഭീതിപ്പെടുത്തുന്ന ഗര്‍ത്തങ്ങള്‍ക്കും ഇടയിലൂടെ ഒരഗാധമായ മലയിടുക്കിലേക്ക്  പ്രവേശിച്ചു.  അവിടെ ഫോട്ടോഗ്രാഫി നിരോധിച്ചുകൊണ്ടുളള ബോര്‍ഡുകണ്ടു.  പരിശോധിക്കാന്‍ ആരുമില്ലെങ്കിലും മൊബൈലും ക്യാമറകളും ഓഫ് ചെയ്യുവാന്‍ രവിയേട്ടന്‍ പറഞ്ഞു.    അതാണ് ഈ യാത്രയുടെ കൗതുകകരമായ കാര്യം.  സത്യനിഷ്ഠ ഉണ്ടെങ്കില്‍ മാത്രമേ പരിശ്രമം കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയൂ.  നിയമം എല്ലാവരും അക്ഷരം പ്രതി അനുസരിക്കണം.  ഈ സ്ഥലത്താണ് ലങ്ക എന്ന പാലം.  ഏഷ്യയിലെ തന്നെ രണ്ടാമത്തെ  ഉയരം കൂടിയ പാലമാണിത്.  പാലത്തില്‍ നിന്ന് താഴേക്ക് ഭാഗീരഥിയെ നോക്കിയാല്‍ പകച്ചുപോകും.  അത്രയ്ക്ക് അഗാധമായ താഴ്‌വാരത്തിലൂടെ  നൂലൂപോലെ ഭാഗീരഥി ഒഴുകുന്നു.
ലങ്ക പിന്നിട്ടാല്‍ ദുര്‍ഘടമായ വഴികള്‍ ആരംഭിക്കുന്നു.  ഏതാണ്ട് ബദരീനാഥിലേത് പോലുളള വഴിയാണ് ഗംഗോത്രിയിലേതും.  വഴി നീളെ ആകാശം മുട്ടി നില്‍ക്കുന്ന മഞ്ഞുമലനിരകളും എതിര്‍വശത്ത് ദേവദാരു വൃക്ഷങ്ങളുടെ താഴ്‌വരകളും നിറഞ്ഞ് ഹിമാലയ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചതുപോലെയാണ് യാത്ര.  ഉച്ച സമയം  ആയതിനാല്‍ തണുപ്പിനു ശക്തി കുറഞ്ഞു.  എന്നാലും സ്വെറ്ററും ഗ്ലൗസും അഴിക്കാന്‍ പറ്റിയില്ല.  
ബസ്സ് നിറുത്തിയ സ്ഥലത്തുനിന്നും ഇടുങ്ങിയ വഴിയിലൂടെ കുറച്ചുനടന്നു വേണം ഗംഗാദേവിയെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിലെത്തുവാന്‍.  വഴി നീളെ പൂജാസാധനങ്ങളും മറ്റും വില്‍ക്കുന്ന കടകളാണധികവും.  ഒരോടിന്റെ ചെറിയ ഗണപതി വിഗ്രഹം വാങ്ങിച്ചു.  ഏകദേശം അര കിലോമീറ്റര്‍ നടന്നാല്‍  വിശാലമായ ഭാഗീരഥിയുടെ കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗംഗാദേവീക്ഷേത്രം.  ക്ഷേത്രത്തില്‍ തിരക്ക് നന്നേ കുറവായിരുന്നു. സുഖമായി ദര്‍ശനം നടത്തി.  കുറച്ചുഫോട്ടോകള്‍ എടുത്തു.  അമ്പലത്തിനുവലതുവശത്തായി താഴേക്ക് പടവുകള്‍ ഇറങ്ങി.  ഇടതുവശത്തായി ഭഗീരഥമഹര്‍ഷിയുടെ പ്രതിമ.
                                                   
                                       

                                                          ഗംഗോത്രി

ഭാഗീരഥന്റെ ഉഗ്രതപസ്സിന്റെ ഫലമായി ഗംഗ ഭൂമിയിലേക്ക് ഒഴുക്കാമെന്ന് സമ്മതിച്ചു.  പക്ഷേ തന്റെ ഭാരം ഭൂമിക്ക് താങ്ങാനാവില്ല.  അപ്പോള്‍ പകരം പോംവഴി കാണാന്‍ ഭഗീരഥനോട് പറഞ്ഞതിന്‍ പ്രകാരം ഭഗീരഥന്‍ ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി തന്റെ ജടയില്‍ ഗംഗയെ വഹിക്കാമെന്ന് സമ്മതിച്ചു.  ശിവന്‍ തന്റെ ജടയില്‍ നിന്നും ഗംഗയെ ഭൂമിയിലേക്ക് ഒഴുക്കി.  ആ സ്ഥലമാണ് സൂര്യകുണ്ഠ്.  ഭാഗീരഥന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന ഭാഗീരഥീതീരത്തുനിന്ന് കുപ്പിയില്‍ വെളളം ശേഖരിച്ചു.  ഇവിടെ നിന്നും 18 കിലോമീറ്റര്‍ മുകളിലായി ഗോമുഖില്‍ നിന്നും അതിനുമുകളില്‍ കിടക്കുന്ന ഗ്ലേഷിയറുകളില്‍ നിന്നും ഒഴുകിയെത്തുന്ന സ്ഫടികതുല്യമായ ഗംഗാതീര്‍ത്ഥം പാറക്കെട്ടുകളില്‍ തട്ടിത്തെറിച്ചുവീഴുന്ന ആ കാഴ്ച എത്ര കണ്ടാലും മതിയാവില്ല.
                                                              
   
 ഇവിടെ നിന്നും ഒഴുകുന്ന ഭാഗീരഥി കുറച്ചുതാഴെ സൂര്യകുണ്ഠില്‍ ശക്തിയായി താഴേക്ക് പതിക്കുന്നു.  ഗോമുഖിലേക്കുളള ട്രക്കിങ്ങ് റൂട്ട് പ്രതികൂല കാലാവസ്ഥ മൂലം അടച്ചിട്ടിരിക്കുകയാണ്.  സൂര്യകുണ്ഠിലേക്ക് പോകണമെങ്കില്‍ തിരികെ ബസ്സ് സ്റ്റേഷനിലേക്ക് പോകുന്ന വഴി  ഇടതുഭാഗത്തേക്ക് കുത്തനെയുളള ഇറക്കം ഇറങ്ങണം.  സൂര്യകുണ്ഠ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ പാറകള്‍ക്കെല്ലാം വെളള കലര്‍ന്ന നിറമാണ്.
                                                  

                                                                              sooryakundu

  ആ വെളുത്ത പ്രതലം സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നു.  കുറച്ചുവീഡിയോ എടുത്ത് ഞാനും കേശവന്‍ നമ്പൂതിരിയും കൂടി സൂര്യകുണ്ഠ്ിലെ ഉയരത്തിലെ പാറക്കൂട്ടത്തിനടുത്തേക്ക് പതിയെ നടന്നു.  താഴേക്ക് ശക്തിയായി പതിക്കുന്ന ഭാഗീരഥിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.  നടക്കുന്തോറും വളരെ അപകടം പിടിച്ച സ്ഥലമാണിതെന്ന്          മനസ്സിലായി.  പാറകള്‍ വെളുത്ത് വെളുത്ത് പള പള എന്നുതിളങ്ങി തെന്നിക്കിടക്കുകയാണ്.  പാറകളില്‍ വെളളത്തിന്റെ അംശം ഇല്ലെങ്കിലും നൂറ്റാണ്ടുകളിലെ ഗംഗയുടെ ഒഴുക്ക് ആ പാറകളെ ടൈല്‍സ് ഇട്ടപോലെ തിളക്കത്തോടുകൂടി നിലനിര്‍ത്തുന്നു. സൂര്യകുണ്ഠില്‍ അപകടസാധ്യത കുറഞ്ഞ വെളള പാറപ്പരപ്പില്‍ ഞങ്ങള്‍ കുറേ നേരം ചിലവിട്ടു.  അതു കഴിഞ്ഞ് താഴേക്കിറങ്ങി സൂര്യകുണ്ഠില്‍ നിന്നും ഭാഗീരഥി പതിക്കുന്ന സ്ഥലത്തു പോയി.  ഒരു ഗഢ്‌വാളി യുവാവിന്റെ കടയില്‍ നിന്നും അസ്സല്‍ ചായ കുടിച്ചു തിരിച്ചു വണ്ടിയില്‍ കയറി.  ഇപ്പോള്‍ പല കുപ്പികളിയായി ഗംഗോത്രി, ദേവപ്രയാഗ്, സരസ്വതി എന്നിവിടങ്ങളിലെ വെള്ളമുണ്ട്.  ഇനി യമുനോത്രി മാത്രം ശേഷിക്കുന്നു.  വൈകുന്നേരത്തോടെ ഗംഗോത്രിയില്‍ നിന്നും തിരിച്ചു.

ഗംഗോത്രിയില്‍ നിന്നും ഉത്തരകാശിയിലെ ഹോട്ടലിലേയ്ക്ക് തിരിച്ചു.  യാത്രയുടെ ക്ഷീണം നല്ലതുപോലെ ഉണ്ടായിരുന്നു.  വന്ന വഴി കുളിച്ചു ഫ്രഷ് ആയി.   ഞാനും സന്ദീപും കൂടി കുറച്ചുനേരം ഉത്തരകാശിയിലെ വഴികളിലൂടെ നടക്കാന്‍ പോയി.  സന്ധ്യയോടെ തിരിച്ചു വന്നു.  അത്താഴം നേരത്തെ ആയിരുന്നു.  കാരണം നാളെ രാവിലെ യമുനോത്രിയിലേയ്ക്കുള്ള യാത്ര ആരംഭിക്കും.  സമൃദ്ധമായി ആഹാരം കഴിച്ച് ഉറക്കത്തിലേക്ക് വീണു.

രാവിലെ 7 മണിക്ക് ഉത്തരകാശിയിലെ തപോവനസ്വാമികളുടെ ആശ്രമം സന്ദര്‍ശിച്ചു.
                                                
                                                                    Tapovana asramam
             
 ഞങ്ങള്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ആശ്രമത്തിനകത്തെ വിശാലമായ ഹാളില്‍ പ്രഭാഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുനേരം പ്രഭാഷണം കേട്ടു.  സ്വാമി ചിന്മായാനന്ദന്റെ ഗുരുവായിരുന്ന തപോവനസ്വാമികളുടെ ആശ്രമം ചുറ്റിക്കണ്ടു.  സ്വാമിയുടെ ചിത്രങ്ങള്‍, പാദുകങ്ങള്‍, എന്നിവ സന്ദര്‍ശിച്ചു.  ഒരു ചെറിയ മ്യൂസിയം പോലെ അവിടെ ഒരുക്കിവെച്ചിരിക്കുന്നു.  അവിടെ നിന്നും 9 മണിയോടെ ഇറങ്ങി യമുനോത്രിയിലേക്ക് യാത്ര ആരംഭിച്ചു.  മറ്റു മൂന്നു ധാമങ്ങള്‍ പോലെതന്നെ കടുത്ത തണുപ്പിലേയ്ക്കുളള കയറ്റം ആരംഭിക്കുന്നു.  വളഞ്ഞു പുളഞ്ഞു കിടക്കുന്ന പടുകൂറ്റന്‍ മലകളുടെ പാര്‍ശ്വങ്ങളിലൂടെ കളകളാരവം മുഴക്കി ഒഴുകുന്ന യമുനയുടെ തീരത്തുകൂടെ ദേവതാരുമരങ്ങളുടെ ഹരിതവര്‍ണ്ണക്കാഴ്ചകള്‍ ആവോളം നുകര്‍ന്ന് ബസ് യമുനോത്രിയിലേയ്ക്ക്.

ഇടയ്ക്ക് ബസ് ഒരു സ്ഥലത്ത് നിറുത്തി.  ധാരാളം വാഹനങ്ങള്‍ നിരനിരയായി കിടക്കുന്നുണ്ടായിരുന്നു.     വലതുവശംചേര്‍ന്ന് കുന്നിനുമുകളിലായി വളരെ ഇടുങ്ങിയ ഒരു ഗുഹാമുഖം. വളരെ കുറച്ചുകാലം മാത്രമേ ആയിട്ടുള്ളൂ  ഈ ഭാഗം കണ്ടെത്തിയിട്ട്.  ഗുഹ കാണാന്‍ നല്ല തിരക്കുണ്ടായിരുന്നു. ഇവിടെയാണ് ശിവഗുഹ.  ഒരേ സമയം  ആകെ 5 പേര്‍ക്കുമാത്രമേ ദര്‍ശനം നടത്താന്‍ കഴിയൂ.  ഒരു മലയിലേക്ക് അല്പം  ആയാസപ്പെട്ട് കയറിയാല്‍ ഗുഹാമുഖത്തെത്തും.  അവിടെ നിന്നും കുത്തനെ താഴേക്ക് ഇറക്കം.  ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാന്‍ പറ്റുന്ന വീതിയേ ഗുഹയ്ക്ക് ഉളളൂ.  ആ ചെറിയ ഗുഹാമുഖത്തേക്ക് വണ്ണം കൂടിയവര്‍ക്ക് കടക്കാന്‍  ബുദ്ധിമുട്ടുണ്ടായിരുന്നു.  ആദ്യം കുറച്ചു ദൂരം നേരെ ഇഴഞ്ഞു ചെന്നിട്ട്  പെട്ടെന്ന് താഴേക്ക് ഇറക്കമാണ്.  ആദ്യം പോയ അഞ്ചുപേര്‍ ഗുഹ സന്ദര്‍ശിച്ചു കഴിഞ്ഞ ശേഷം  അവര്‍ തിരിച്ചുവന്നാലേ അടുത്ത ബാച്ചിന്  പോകാന്‍ കഴിയൂ. എന്റെ ഊഴമായി. ഗുഹാമുഖത്തുനിന്നും നിരങ്ങി നിരങ്ങി താഴേക്ക് ഊര്‍ന്നിറങ്ങി.  കടുത്ത ഇരുട്ടില്‍ ചെറിയ ലെഡ് ലാമ്പുകള്‍ തെളിച്ചിട്ടുണ്ടായിരുന്നു.  ഗുഹയ്ക്ക് മുകളില്‍ നിന്നും ശിലകള്‍ പനങ്കുലകള്‍ പോലെ തൂങ്ങിനില്‍ക്കുന്നത് കാണാമായിരുന്നു.  താഴെ ശിലകള്‍ പല ആകൃതിയിലും വലിപ്പത്തിലും കാണാന്‍ കഴിഞ്ഞു.  ശിലകള്‍ക്ക് ശിവലിംഗം,  ഗണപതി, കൃഷ്ണന്‍, മുരുകന്‍ എന്നീ ആകൃതിയില്‍ കണ്ടത് അത്ഭുതപ്പെടുത്തി.  സര്‍പ്പാകൃതിയിലും ശിലകള്‍ ദൃശ്യമാണ്.  താഴെ മുട്ടോളം വെളളം ഗംഗാപ്രവാഹമാണെന്നാണ് പൂജാരി പറഞ്ഞത്.  എല്ലാ രൂപങ്ങളും പൂജാരി ടോര്‍ച്ച് തെളിച്ച് കാണിച്ചുതന്നു. ഗുഹക്ക് പുറത്തിറങ്ങി വണ്ടിയിലേക്ക് നടക്കുമ്പോള്‍  ശിവഗുഹ എന്ന പേര് അന്വര്‍ത്ഥമാക്കാനെന്നവണ്ണം ത്രിശൂലാകൃതിയില്‍ ഒരു ദേവതാരു വൃക്ഷം നില്‍പ്പുണ്ടായിരുന്നു.  ഞങ്ങള്‍ അതിന്റെ ഫോട്ടോകള്‍ എടുത്തു.  ഗുഹയ്ക്ക്  അകത്ത് ഫോട്ടോ എടുക്കുന്നത് വിലക്കിയിരുന്നു.
താഴേക്ക് കുത്തനെയുളള ഇറക്കം ഇറങ്ങി വണ്ടിയില്‍ കയറി.  വണ്ടി നേരെ    യമുനോത്രിയിലേക്ക്.
                                                     
                                                                           യമുനോത്രി
                                                                  
യമുനോത്രി എത്തുന്നതിന് 12 കിലോമീറ്റര്‍ മുന്‍പായി റാണാഛട്ടി എന്ന സ്ഥലത്ത് ഞങ്ങള്‍ മുറി എടുത്തു.  കാരണം ഈ സമയത്ത് യമൂനോത്രിയിലേക്ക് പോകാന്‍ കഴിയില്ല. കാരണം അതിരാവിലെ നടന്നു തുടങ്ങിയാലേ വൈകിട്ട് തിരിച്ചെത്താന്‍ കഴിയൂ.  വെയിലിന് നല്ല ചൂടുണ്ടായിരുന്നുവെങ്കിലും അന്തരീക്ഷം പെട്ടെന്ന്് മാറി മഴ പെയ്തു. മഴയ്ക്ക് നല്ല ശക്തിയായിരുന്നു.  മഴ മാറിയ ശേഷം വൈകിട്ട് ഞങ്ങള്‍ നടക്കാനിറങ്ങി. റാണാഛട്ടി യമുനോത്രിയിലേക്കുളള മാര്‍ഗ്ഗമദ്ധ്യേയുളള ഒരു കൊച്ചു ഗ്രാമമാണ.് രണ്ടു മൂന്ന് പലചരക്കുകടയും ഒരു ഹോട്ടലും ഒരു ചെറിയ സ്‌കൂളും മാത്രമേ  അവിടെയുളളൂ. വഴിക്കു കുറുകെ മലനിരകളില്‍ നിന്നും വരുന്ന ഒരു അരുവി കണ്ടു.  ഞങ്ങള്‍ ആ ഗ്രാമീണ ഭംഗി ആസ്വദിച്ച് കുറേ നടന്നു.  യമുനോത്രിയില്‍ നിന്നും തിരിച്ചുവരുന്ന വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ.  സന്ധ്യയോടെ ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി. യമുനോത്രി ധാമത്തിലെ പൂജാരിയുടെ വകയായിരുന്നു ഗസ്റ്റ്ഹൗസ്.  ഗസ്റ്റ്ഹൗസിന് താഴെയുളള ഒരു ഹോട്ടലില്‍ കയറി. ദേവഭൂമിയില്‍ വടക്കേ ഇന്ത്യക്കാരായ ബ്രാഹ്മണരായ യാത്രക്കാര്‍ ബ്രാഹ്മണരുടെ കടയില്‍ നിന്നു മാത്രമേ ആഹാരം കഴിക്കുകയുള്ളൂ.  അതിനാല്‍ എല്ലാവരും കാണാന്‍ വേണ്ടി ഞങ്ങള്‍ കയറിയ ഹോട്ടലിന്റെ മുതലാളി തന്റെ പൂണൂല്‍ പുറത്തേക്ക് ഇട്ടിരുന്നു.   എല്ലാവരും ന്യൂഡില്‍സ് ഓര്‍ഡര്‍ ചെയ്തു. അതിന്റെ വാസന ഇഷ്ടമാകാത്തതിനാല്‍ ഞാന്‍ കഴിച്ചില്ല. കഴിച്ചവര്‍ക്കൊക്കെ വയറിന് കുഴപ്പമായി. രാത്രി ചപ്പാത്തിയും പച്ചക്കറി കറിയും കഴിച്ച് കിടന്നു. 

രാവിലെ 3.30 ന് എഴുന്നേറ്റു.  ഞങ്ങളുടെ വാഹനം അഞ്ചുമണിയോടുകൂടി ജാനകിചട്ടിയില്‍ എത്തി.  വാഹന ഗതാഗതം അവിടെ അവസാനിക്കുന്നു. ധാരാളം 
കടകളും ഹോട്ടലുകളും ഉളള ജാനകിചട്ടിയില്‍ എല്ലാ കടകളിലും യമുനോത്രി യാത്രക്ക് വേണ്ടിവരുന്ന കുത്തി നടക്കാന്‍ സൗകര്യപ്രദമായ വടികള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു.   ഞാന്‍ ഒരു വടി വാങ്ങി.  കുതിരകളേയും കൊണ്ട് ആളുകള്‍ വിലപേശാനായി ഞങ്ങളുടെ അടുത്തെത്തി. ഞാനും സന്ദീപും മുരളിയേട്ടനും നടന്നു കയറാന്‍ തന്നെ തീരുമാനിച്ചിരുന്നു.   ഞങ്ങള്‍ ഭഗവാനെ മനസ്സില്‍ വിചാരിച്ച് യമുനോത്രി ധാമം നടന്നു കയറാന്‍  തുടങ്ങി.  ദേഹമാസകലം മൂടിപ്പുതച്ചാണ് നടന്നിരുന്നത്. കടുത്ത മഞ്ഞുവീഴ്ചയും ചെറിയ ചാറ്റല്‍ മഴയും  ഉണ്ടായിരുന്നു.  ആദ്യം 1/2 കിലോമീറ്റര്‍ നിരപ്പായ വഴി കഴിഞ്ഞാല്‍ കുത്തനെയുളള കയറ്റം ആരംഭിക്കുന്നു.  കോണ്‍ക്രീറ്റ് ചെയ്ത് വൃത്തിയായ വഴിയാണ് യമുനോത്രിയില്‍.  ധാരാളം  കുതിരകള്‍  മുകളിലേക്ക് പോകുന്നതിനാല്‍  ചാണകം എടുത്തുമാറ്റി വ്യത്തിയാക്കാന്‍ ധാരാളം ജീവനക്കാരെ വഴി മുഴുവന്‍ കണ്ടു.  തീര്‍ഥാടകര്‍ അവര്‍ക്ക് പൈസയും കൊടുക്കുന്നുണ്ട്.  യമുനോത്രിധാമം  കേദാര്‍നാഥ് പോലെ  ആയാസം തോന്നിച്ചില്ല.  

തണുപ്പും ആയാസവും  കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ദൂരം കുറവായതിനാല്‍  
ആശ്വാസം തോന്നിച്ചു.
                                            

 നമ്മുടെ ശബരിമലയുടെ അത്രയും ദൂരമേ യമുനോത്രിക്കും ഉള്ളു  എന്ന് തോന്നുന്നു.   വഴിയുടെ വശങ്ങളില്‍ മാറിമാറി യമുന കളകളാരവത്തോടെ  ഒഴുകുന്നു. പ്രാതലിന് എല്ലാവര്‍ക്കും ചപ്പാത്തി പൊതിഞ്ഞു തന്നിരുന്നു. വഴിയില്‍ കണ്ട ചായക്കടയില്‍ കയറിയിരുന്നു ചപ്പാത്തിയും ചായയും കുടിച്ചു.  രാവിലെ 9 മണിയോടുകൂടി യമുനോത്രി ക്ഷേത്രഗോപുരം കണ്ടു തുടങ്ങി. ഞങ്ങള്‍ ഇടയ്ക്ക് ഒരു സ്ഥലത്ത് വിശ്രമിച്ച് പിന്നേയും അമ്പലത്തിലേക്ക് നടന്നു.   സാമാന്യം നല്ല തിരക്കായിരുന്നു അമ്പലത്തില്‍. അമ്പലം എത്തുന്നതിന് മുന്‍പായി ഇടതുവശത്ത് ബദരിയിലെന്നപോലെ  പ്രക്യതിയാലുളള ഒരു ചൂടുവെളള സംഭരണിയുണ്ട്. ധാരാളം ആളുകള്‍ കുളിക്കുന്നു-ണ്ടായിരുന്നു. ഞാനും അവിടെ വസ്ത്രം മാറി കുളിച്ചപ്പോള്‍ തണുപ്പ് താത്കാലികമായി മാറിയെങ്കിലും കുളിച്ച് കയറിയപ്പോള്‍ വല്ലാതെ വിറച്ചു.   ഞങ്ങള്‍ വേഗത്തില്‍ വസ്ത്രം ധരിച്ച് അമ്പലത്തിലേക്ക് നടന്നു.  യമുനോത്രിയില്‍ സള്‍ഫര്‍ അംശമില്ലാത്ത ഒരു 
ചൂടുവെളള പ്രവാഹം ഉണ്ട്.  മൂന്ന് അടി വിസ്താരത്തില്‍ തിളച്ചു മറിയുന്ന കുണ്ടില്‍ ചെറുപയറും അരിയും കിഴികെട്ടി വേവിച്ചെടുക്കുന്നു.  അതാണ് അവിടത്തെ പ്രധാന  പ്രസാദം ഭക്തരുടെ ദക്ഷിണക്കായി പഹാഡികള്‍ തല്ലുകൂടുന്ന കാഴ്ച അരോചകമായി തോന്നി. ഞങ്ങള്‍ വഴിപാടുകള്‍ക്കൊന്നും നിന്നില്ല.നന്നായി പ്രാര്‍ത്ഥിച്ചു കാണിക്കയിട്ടു. യമുനോത്രി ക്ഷേത്രത്തിന് വലതുവശത്ത് രണ്ടു പടുകൂറ്റന്‍ മലനിരകള്‍ക്കിടയിലൂടെ യമുനാ നദിയുടെ ഉത്ഭവസ്ഥാനം.
                                       
                                                  


                                                                         യമുനോത്രി

 കൃഷ്ണനെ തേടി മധുരയിലേക്കുളള യാത്രയിലാണ് സുന്ദരിയായ യമുന കളകളാരവം മുഴക്കി കറുത്ത നിറത്തില്‍ കുതിച്ചൊഴുകുന്നുത്. ഗംഗാനദിക്ക് സ്ഫടിക വര്‍ണ്ണമാണെങ്കില്‍ യമുനാനദിക്ക് കാര്‍വര്‍ണ്ണന്റെ നിറമാണ്. യമുനാ നദിയിലെ വെളളം എടുക്കാന്‍ കുറെ ബുദ്ധിമുട്ടി. യമുനാനദിയില്‍ ഇറങ്ങാന്‍ നന്നേ ബുദ്ധിമുട്ടി. തണുപ്പ് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.   സോക്‌സ് അഴിച്ച് മാര്‍ബിളില്‍ ചവിട്ടിയപ്പോള്‍ കാല്  നന്നായി വേദനിച്ചു. പെട്ടെന്ന് തന്നെ താഴേക്കിറങ്ങി കരുതി വച്ചിരുന്ന കുപ്പിയില്‍ യമുനാജലം ശേഖരിച്ച് മുകളിലേക്ക് കയറി. കുറേ നേരം അമ്പല പരിസരത്ത് കഴിച്ചുകൂട്ടി. ഉച്ചയോടെ ഞങ്ങള്‍ തിരിച്ചിറങ്ങി. 3 മണിക്ക് വലിയ ആയാസമൊന്നും കൂടാതെ താഴെയെത്തി. ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ആദ്യം എത്തിയുളളൂ.  ഞങ്ങളുടെ വണ്ടി എല്ലാവരും വന്നിട്ടേ പോരൂ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ജീപ്പ് വിളിച്ച് റാണാചട്ടിയിലേക്ക് പോയി. അത് രസകരമായ യാത്രയായിരുന്നു.  മാതളനാരങ്ങ വഴിയരികില്‍ സമൃദ്ധമായി നില്‍ക്കുന്നു. കടും ചുവന്ന നിറത്തില്‍ നല്ല വലുപ്പമുള്ള മാതളനാരങ്ങകള്‍ കൃഷിയിടത്തില്‍ അല്ലാതെ വഴിക്കിരുവശവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ എല്ലായിടത്തും വണ്ടി നിര്‍ത്തി മാതളനാരങ്ങ പൊട്ടിച്ചുതിന്നു വളരെ സുഖകരമായി യാത്ര.  ഹിമാലയന്‍ ഗ്രാമങ്ങളിലെ കച്ചവടക്കാരും മറ്റും നമ്മുടെ സങ്കല്‍പങ്ങളെ  മാറ്റിമറിക്കും. ഒരു രൂപയ്ക്കുപോലും പറ്റിക്കുകയോ കൂടുതല്‍ കാശിനുവേണ്ടിയുള്ള പിടിച്ചുപറിയോ ഒന്നും ഹിമാലയന്‍ ഗ്രാമങ്ങളില്‍ കണ്ടില്ല.  ഇത് ദേവഭൂമിയാണല്ലോ അതാവാം കാരണം.  കച്ചവടക്കാരോട് പറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിച്ച്  ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി.  8 മണിക്ക് റൂം വെക്കേറ്റ് ചെയ്തു.  നാലു ധാമങ്ങളും പൂര്‍ത്തിയായിരിക്കുന്നു.  പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥ, നിര്‍വൃതിയെന്നോ, മനംനിറഞ്ഞെന്നോ എന്തുവേണമെങ്കിലും  എഴുതാം.  അന്നു രാത്രി ഡാര്‍ജിലിങ്ങ് റൂട്ടിലുള്ള മസ്സൂറി കഴിഞ്ഞ്  ബാര്‍കോട്ട് എന്ന ഗ്രാമത്തിലെ സുന്ദരമായ ഒരു ഹോട്ടലിലായിരുന്നു താമസം.  അവിടെ എത്തിയപ്പോഴാണ് തണുപ്പിന്റെ  വിലയറിഞ്ഞുതുടങ്ങിയത്.  നല്ല ചൂടുള്ള കാലാവസ്ഥ.  രാത്രി ഭക്ഷണം  കഴിഞ്ഞ് കിടക്കാന്‍ പോയി.  അന്ന് രാത്രി നേരെ മുന്നിലുള്ള കാളീക്ഷേത്രത്തില്‍ മൃഗബലിയുണ്ടെന്ന് രവിയേട്ടന്‍ പറഞ്ഞു എനിക്കതില്‍ താല്‍പര്യമില്ലാത്തതിനാല്‍  ഞാന്‍ പോയില്ല.
                                                  

പിറ്റേന്ന് കാലത്ത് ബാര്‍കോട്ടില്‍ നിന്നും മസ്സൂറി, ഡാര്‍ജിലിങ്ങ്,  ഋഷികേശ് വഴി ഹരിദ്വാറിലേക്ക് -  ആദ്യം റൂം എടുത്ത  സ്ഥലത്തു തന്നെ രണ്ടാമതും  എടുത്തു.  ഒരുദിവസം മുഴുവന്‍ നീണ്ട യാത്ര വല്ലാതെ ബോറടിപ്പിച്ചു.

പിറ്റേന്ന് ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു കണ്ണാടി ക്ഷേത്രം മുതലായവ.  വൈകീട്ട് വിശ്വപ്രസിദ്ധമായ ഗംഗാ ആരതിയില്‍ പങ്കുകൊളളാനായി. ഞങ്ങള്‍ ഗംഗാതീരത്ത് ഇരുന്നു, അതിനുമുന്‍പ് അതേ കടവില്‍ മുങ്ങിക്കുളിച്ചു.  ശക്തമായ ഒഴുക്കാണ് ഇവിടെ ഗംഗയ്ക്ക്.  അസുരന്‍മാര്‍ അമൃതകുംഭം കൊണ്ടുപോയപ്പോള്‍ അമൃത് വീണ സ്ഥലമായതുകൊണ്ടാണ് ഇതിനു അമൃതകുണ്ട് എന്ന പേര് വന്നത്.  ഗംഗാ ആരതി എന്നെ അമ്പരപ്പിച്ചു.
                                                  

                                                    

അവധി ദിവസം അല്ലായിരുന്നിട്ടുകൂടി  ഏകദേശം രണ്ടുലക്ഷത്തില്‍ പരം ആളുകളാണ് ഗംഗാ ആരതി ദര്‍ശിക്കാന്‍ അവിടെ സന്നിഹിതരായിരുന്നത്.  ഒരേ സമയം ഒരേ മനസ്സോടെ ഇത്രയും ആളുകള്‍ ഒരു നദിയെ ദിവസവും പൂജിക്കുന്നത് ലോകത്തില്‍ ഒരിടത്തും കാണാന്‍ കഴിയില്ല.  നിറഞ്ഞ മനസ്സോടെ ഗംഗാദേവിയെ പ്രാര്‍ത്ഥിച്ചു.  ആരതി കഴിഞ്ഞ്  തിരക്കിലൂടെ വണ്ടിയില്‍ കയറി.  രാത്രി ഹരിദ്വാറിലെ മുറിയില്‍ ഒരു യാത്രയുടെ മുഴുവന്‍ ക്ഷീണവും ഒതുക്കിവെച്ച് കിടന്നുറങ്ങി. 

പിറ്റേന്ന് രാവിലെ ഹരിദ്വാറില്‍നിന്നും ഡല്‍ഹിയിലേക്ക് ഒരു പകല്‍ മുഴുവന്‍ യാത്ര.  വൈകീട്ട് ഡല്‍ഹിയിലെ  കരോള്‍ബാഗില്‍ ആയിരുന്നു താമസം.  വൈകീട്ട് കരോള്‍ബാഗില്‍ പര്‍ച്ചേസിനായി ഇറങ്ങി. കരോള്‍ബാഗിലെ എല്ലാ സാധനങ്ങള്‍ക്കും വിലക്കുറവുണ്ട്.  നല്ല തിരക്കുള്ള മാര്‍ക്കറ്റാണ് കരോള്‍ബാഗ്  മാര്‍ക്കറ്റ്.  ഞാന്‍ ഒന്നും വാങ്ങിയില്ല.  തിരികെ ഞങ്ങള്‍ വന്ന് സന്ദീപിന്റെ മുറിയില്‍ ഒത്തുകൂടി.  വെളുപ്പിനു 5 മണിക്ക് എന്റെ വണ്ടി  വരും,  അവര്‍ക്ക് ഉച്ചയ്ക്കാണ് ട്രെയിന്‍.  അങ്ങനെ നീണ്ട 19 ദിവസത്തെ യാത്രയുടെ ഓര്‍മ്മകള്‍ പരസ്പരം പങ്കുവെച്ചുകൊണ്ട്  ഞങ്ങള്‍ പിരിഞ്ഞു.

                                                    
 5 മണിക്ക് ശേഷം വിമാനത്താവളത്തിലേയ്ക്ക് പോയി.   8 മണിക്കുള്ള സ്‌പൈസ് ജെറ്റില്‍ കൊച്ചിയിലേയ്ക്ക്. 12 മണിക്ക് കൊച്ചിയിലെത്തി.  ഭാര്യയും  മക്കളും                   വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.  ഒരുമണിക്ക് വീട്ടിലെത്തി.  

ഒരു സ്വപ്നംപോലെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയും നൈര്‍മ്മല്യവും കുറച്ചേറേയെങ്കിലും അനുഭവവേദ്യമായി എന്ന ഉള്‍ത്തുടിപ്പോടെ ഹിമവല്‍ശൃംഗത്തില്‍ നിന്നുള്ള അടുത്ത വിളികേള്‍ക്കാനായി കാതോര്‍ക്കുന്നു……………………

സുനില്‍കുമാര്‍ ആര്‍
ഉഷാഭവന്‍, മഞ്ഞുമ്മല്‍
എറണാകുളം
ഫോണ്‍-9446717406